ദില്ലി: റണ്‍വേട്ട തുടരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസ കൊണ്ട് മൂടി മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ഇതേ നിലയില്‍ റണ്‍ദാഹം തുടര്‍ന്നാല്‍ സച്ചിന്‍റെ 100 അന്താരാഷ്ട്ര സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലി മറികടക്കുമെന്ന് വീരു പറയുന്നു. ഏകദിനത്തില്‍ കോലി 62 സെഞ്ചുറികള്‍ നേടുമെന്ന പ്രവചനവും ഒരു അഭിമുഖത്തില്‍ വീരു നടത്തി.

സച്ചിന്‍ സ്ഥാപിച്ച പല റെക്കോര്‍ഡുകളും മറികടക്കാന്‍ കോലിക്ക് സാധിക്കും. സച്ചിന് പകരംവെക്കാന്‍ താരങ്ങളില്ല എന്ന് പറയുന്നതുപോലെ കോലിക്ക് പകരമാളില്ല എന്ന് പറഞ്ഞുതുടങ്ങിയിരിക്കുന്നു. നിലവിലെ ഫിറ്റ്നസിന്‍റെ അടിസ്ഥാനത്തില്‍ കോലിക്ക് 40 വയസുവരെ കളിക്കാനാകും. അങ്ങനെയായാല്‍ കോലിക്ക് സ്വതസിദ്ധമായ ശൈലിയില്‍ സച്ചിനെ പിന്നിലാക്കാനാകുമെന്ന് സെവാഗ് പറയുന്നു. 

സച്ചിനെക്കാള്‍ കൂടുതല്‍ മത്സരം കളിക്കാന്‍ കോലിക്കാകുമെന്ന് പറയുന്ന സെവാഗ്, അതിനാല്‍ തന്നെ അദേഹത്തിന് കൂടുതല്‍ റണ്‍സും സെഞ്ചുറിയും നേടാനാകുമെന്ന് വാദിക്കുന്നു. ഏകദിനത്തില്‍ 35 സെഞ്ചുറിയും ടെസ്റ്റില്‍ 21 സെഞ്ചുറികളും ഇതിനകം കോലി നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 51 സെഞ്ചുറിയും ഏകദിനത്തില്‍ 49 സെഞ്ചുറിയുമാണ് സച്ചിന്‍റെ പേരിലുള്ളത്. ഏകദിനത്തില്‍ സച്ചിന് പിന്നില്‍ സെഞ്ചുറി വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍.