Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്നിങ്‌സുകളിലൊന്ന്; കുശാല്‍ പെരേര ലങ്കയെ നയിച്ചത് ചരിത്ര വിജയത്തിലേക്ക്

ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇന്നിങ്‌സുകളില്‍ ഒന്ന് പുറത്തെടുത്ത് ശ്രീലങ്കന്‍ താരം കുശാല്‍ പെരേ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിലാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ച സെഞ്ചുറിയുമായി കുശാല്‍ പെരേര (153) ഹീറോയായത്. വാലറ്റക്കാരെ കൂട്ടുപ്പിടിച്ച് നടത്തിയ പോരാട്ടത്തില്‍ ഒരു വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം.

Kusal Perera takes Sri Lanak into sensational win against South Africa
Author
Durban, First Published Feb 16, 2019, 7:16 PM IST

ഡര്‍ബന്‍: ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇന്നിങ്‌സുകളില്‍ ഒന്ന് പുറത്തെടുത്ത് ശ്രീലങ്കന്‍ താരം കുശാല്‍ പെരേ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിലാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ച സെഞ്ചുറിയുമായി കുശാല്‍ പെരേര (153) ഹീറോയായത്. വാലറ്റക്കാരെ കൂട്ടുപ്പിടിച്ച് നടത്തിയ പോരാട്ടത്തില്‍ ഒരു വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം. പത്താം വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് നേടിയ 78 റണ്‍സാണ് ലങ്കയ്ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍  വിജയമൊരുക്കിയത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 235 & 259. ശ്രീലങ്ക 191 & 304/9.

ടെസ്റ്റ് ക്രിക്കറ്റിലെ ആവേശകരമായ വിജയത്തിലൊന്നാണ് ശ്രീലങ്ക സ്വന്തമാക്കിയത്. 305 റണ്‍സായിരുന്നു സന്ദര്‍ശകരായ ശ്രീലങ്കയുടെ വിജയലക്ഷ്യം. നാലാം മൂന്നിന് 83 എന്ന നിലയിലാണ് ലങ്ക തുടങ്ങിയത്. എന്നാല്‍ നാലാം ദിനം ഒഷാഡോ ഫെര്‍ണാണ്ടോയെ (37) തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നാലെ എത്തിയ നിരോഷന്‍ ഡിക്‌വെല്ല (0)യ്ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ധനഞ്ജയ ഡി സില്‍വ (48)യുടെ ഇന്നിങ്്‌സ് ലങ്കയ്ക്ക് ആശ്വാസം പകര്‍ന്നു. ഇരുവരും 96 റണ്‍സ് ടോട്ടലിനൊപ്പം ചേര്‍ത്തു. എന്നാല്‍ ധനഞ്ജയയെ വിക്കറ്റിന് മുന്നില്‍ കുടുക്കി കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സുരംഗ ലക്മല്‍ (0), ലസിത് എംബുല്‍ഡെനിയ (4), കശുന്‍ രജിത (1) എന്നിവരെ പെട്ടന്ന് പുറത്താക്കി ദക്ഷിണാഫ്രിക്ക വിജയം സ്വപ്‌നം കണ്ടു.

എന്നാല്‍ പിന്നീടാണ് ലങ്കയുടെ പോരാട്ട വീര്യം ദക്ഷിണാഫ്രിക്ക കണ്ടത്. പതിനൊന്നാമനായി ഇറങ്ങിയ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് 78 റണ്‍സിന്റെ കൂട്ടുക്കെട്ട്. ഇതില്‍ ആറ് റണ്‍ മാത്രമാണ് ഫെഡര്‍ണാണ്ടോ നേടിയതെന്ന് ഓര്‍ക്കണം. പതുക്കെ കുശാല്‍ പെരേര ലങ്കയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു പെരേയുടെ ഇന്നിങ്‌സ്. ദിമുത് കരുണാര്തനെ (20), ലാഹിരു തിരിമാനെ (21), കുശാല്‍ മെന്‍ഡിസ് (0) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് ഇന്നലെ നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മഹാരാജ് മൂന്ന് വിക്കറ്റെടുത്തു. സ്റ്റെയ്ന്‍, ഡുവാന്നെ ഒലിവര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. 

നേരത്തെ, ലസിത് എംബുള്‍ഡെനിയയുടെ അഞ്ച് വിക്കറ്റും വിശ്വ ഫെര്‍ണാണ്ടോയുടെ നാല് വിക്കറ്റുമാണ് രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ 259ല്‍ ഒതുക്കിയത്. 90 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് 55 റണ്‍സെടുത്ത് പുറത്തായി. പിന്നീടാര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല.

Follow Us:
Download App:
  • android
  • ios