ബാഴ്സലോണ എതിരില്ലാത്ത രണ്ട് ഗോളിന് ജിറോണയെ തോല്‍പിച്ചു. എസ്പാന്യോളിനെ റയല്‍ മാഡ്രിഡ് രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ചു.

ജിറോണ: സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണയുടെ ജൈത്രയാത്ര തുടരുന്നു. ബാഴ്സലോണ എതിരില്ലാത്ത രണ്ട് ഗോളിന് ജിറോണയെ തോല്‍പിച്ചു. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയും നെല്‍സണ്‍ സെമേഡോയുമാണ് ബാഴ്സയുടെ ഗോളുകള്‍ നേടിയത്. ഒന്‍പതാം മിനിറ്റില്‍ നെല്‍സനാണ് ആദ്യഗോള്‍ നേടിയത്. 

അറുപത്തിയെട്ടാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 51-ാം മിനിറ്റില്‍ ബെര്‍ണാഡോ എസ്‌പിനോസ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ജിറോണ പത്തുപേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. 21 കളിയില്‍ 49 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. 

മറ്റൊരു മത്സരത്തില്‍ എസ്പാന്യോളിനെ റയല്‍ മാഡ്രിഡ് രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ചു. കരീം ബെന്‍സെമ ഇരട്ട ഗോള്‍ നേടി. ഗാരത് ബെയ്‌ല്‍, സെര്‍ജിയോ റാമോസ് എന്നിവരാണ് റയലിനായി മറ്റ് ഗോളുകള്‍ നേടിയത്. റാഫേല്‍ വരാനെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് റയലിന് തിരിച്ചടിയായി. ലീഗില്‍ ഒന്നാമതുള്ള ബാഴ്സയേക്കാള്‍ 10 പോയിന്‍റ് പിന്നിലുള്ള റയല്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.