മാഡ്രിഡ്: സ്പെയിനിലെ നികുതി വെട്ടിപ്പുകേസില്‍ അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസിക്കും പിതാവ് ജോര്‍ജ് മെസിക്കും 21 മാസം തടവ് ശിക്ഷ. 20 ലക്ഷം യൂറോ പിഴ അടക്കാനും സ്പാനിഷ് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. 2007-2009 കാലയളവില്‍ 4.6 മില്യണ്‍ ഡോളര്‍(ഏകദേശം 30 കോടി രൂപ) നികുതിയിനത്തില്‍ വെട്ടിച്ചുവെന്നാണ് മെസിക്കും പിതാവിനുമെതിരായ കേസ്.

ഉറുഗ്വായ്, ബെലീസ്, സ്വിറ്റ്‌സര്‍ലണ്ട്, യു.കെ എന്നിവടങ്ങളിലെ വിവിധ കമ്പനികള്‍ക്ക് മെസിയുടെ ചിത്രങ്ങളുടെ പകര്‍പ്പാവകാശം വിറ്റതിലൂടെ ലഭിച്ച വരുമാനം സ്പാനിഷ് അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചുവെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ഒരു സീസണില്‍ 20 മില്യണ്‍ ഡോളറിന് മുകളില്‍ വരുമാനമുള്ള കളിക്കാരനാണ് ബാഴ്‌സലോണയുടെ സൂപ്പര്‍ സ്‌ട്രൈക്കറായ മെസി. കളിക്കാരനെന്ന നിലയില്‍ ബാഴ്‌സയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് പുറമെ അഡിഡാസ്, പെപ്‌സികോ, പി &ജി, എന്നിവരുമായുള്ള കരാര്‍ പ്രകാരം സ്‌പോണ്‍സര്‍ഷിപ്പിനത്തില്‍ 21 മില്യണ്‍ ഡോളര്‍ വേറെയും വരുമാനം ലഭിക്കുന്നുണ്ട്. ഈ വരുമാനത്തിനുള്ള നികുതിയും മെസി അടച്ചില്ലെന്ന് നികുതിവകുപ്പ് ആരോപിച്ചിരുന്നു. 2007 മുതല്‍ 2009 വരെയുള്ള കാലത്താണ് ഇത്രയും തുക നികുതി വെട്ടിച്ചെതെന്നാണ് ആരോപണം.

ബാഴ്‌സ ടീമിനൊപ്പം ഉസ്ബക്കിസ്ഥാനിലേക്ക് 2008 ല്‍ നടത്തിയ പര്യടനകാലത്ത് ഖത്തറിലെ ആസ്പയര്‍ അക്കാദമിക്ക് തന്റെ ചിത്രങ്ങളുടെ പകര്‍പ്പാവകാശം വിറ്റതിലൂടെ ലഭിച്ച വരുമാനത്തിനും നികുതി അടച്ചില്ലെന്നാണ് പ്രധാന ആരോപണം.