തിരുവനന്തപുരം: 2017ലും കായികലോകത്തെ കാത്തിരിക്കുന്നത് ആവേശപ്പോരാട്ടങ്ങള്‍. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റും 2017ൽ കായികപ്രേമികളെ ആവേശത്തിലാക്കും. ട്രാക്കിലെ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ നിന്ന് വിടവാങ്ങുന്ന വര്‍ഷം കൂടിയാകും ഇത്.

ഏകദിന റാങ്കിംഗില്‍ മുന്നിലുളള എട്ട് ടീമുകള്‍ കൊമ്പുകോര്‍ക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ് 2017ലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരാട്ടം. മത്സരങ്ങള്‍ ജൂൺ ഒന്നു മുതല്‍ 18 വരെ ഇംഗ്ലണ്ടിലാണ് നടക്കുന്നത്. ജൂണ്‍ നാലിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം.

തോല്‍വിയറിയാതെ പോയ വര്‍ഷം പൂര്‍ത്തിയാക്കിയ കൊഹ‌്‌ലിപ്പടയ്ക്ക് നാട്ടിൽ ബംഗ്ലാദേശിനും ഓസ്ട്രേലിയക്കും എതിരായി 5 ടെസ്റ്റ് മത്സരങ്ങളുണ്ട്. ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ടീം ഇന്ത്യ വര്‍ഷാവസാനം ഓസ്ട്രേലിയക്കെതിരെ ഏഴ് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയിലും കളിക്കും.

ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമായി ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പോരാട്ടങ്ങളും ജൂണില്‍ റഷ്യയില്‍ നടക്കുന്ന ഫിഫ കോൺഫെഡറേഷന്‍സ് കപ്പും. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ ആറ് വേദികളിലായി നടത്തുന്ന അണ്ടര്‍ 17 ലോകകപ്പ് രാജ്യത്ത് ഫുട്ബോള്‍ വിപ്ലവത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നവരേറെ.

ഒരു പതിറ്റാണ്ടോളമായി വേഗരാജാവായി തുടരുന്ന ഉസൈന്‍ ബോള്‍ട്ടിനെ ട്രാക്കിൽ ഈ വര്‍ഷം കൂടി മാത്രമേ കാണാനാകൂ.ഓഗസ്റ്റിൽ ലണ്ടന്‍ വേദിയായ
ലോക അത്‍‍ലറ്റിക് ചാന്പ്യന്‍ഷിപ്പിലാകും ബോള്‍ട്ടിന്റെ വിടവാങ്ങൽ.