ഓള്‍ഡ് ട്രഫോഡില്‍ നടന്ന പോരാട്ടം പ്രതീക്ഷിച്ചതു പോലെ യുദ്ധസമാനമായിരുന്നു. അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോയില്ലാതെയാണ് ഇറങ്ങിയതെങ്കിലും സിറ്റി യുണൈറ്റഡിന്റെ മൈതാനത്ത് മികച്ചു നിന്നു. പതിനഞ്ചാം മിനുട്ടില്‍ കെവിന്‍ ഡിബ്രുയിനാണ് സിറ്റിക്കായി ആദ്യ ഗോള്‍ നേടിയത്. മുപ്പത്തിയാറാം മിനുട്ടില്‍ ഓള്‍ഡ് ട്രഫോഡിനെയാകെ ഞെട്ടിച്ച് കെലേച്ചി ലീഡുയര്‍ത്തി. ക്യാപ്‌റ്റന്‍ വെയ്ന്‍ റൂണിയുടെ ഫ്രീകിക്കിന് വലയിലെത്തിച്ച് യുണൈറ്റഡിനായി ഇബ്രാമോവിച്ച് ഒരു ഗോള്‍ മടക്കി. മൂന്ന് ഗോള്‍ വീണ ആദ്യ പകുതിക്ക് ശേഷം പിന്നെയും ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ വീണില്ല.

മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സതാംപ്റ്റണെ തോല്‍പിച്ചു. കോഷിയന്‍ലി, കസറോള എന്നിവര്‍ അഴ്‌സലിനായി ഗോള്‍ നേടിയപ്പോള്‍ അഴ്‌സനല്‍ ഗോളി പീറ്റര്‍ ചെക്കിന്റെ സെല്‍ഫ് ഗോളാണ് സതാംപ്റ്റണിന്റെ അക്കൗണ്ടിലെത്തിയത്.

മറ്റു മത്സരങ്ങളില്‍ നിലവിലെ ചാന്പ്യന്‍മാരായ ലെയ്‌സസ്റ്റര്‍ സിറ്റിയെ ലിവര്‍ പൂള്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തോല്‍പിച്ചു. റോബര്‍ട്ടോ ഫിര്‍മിനോ ഇരട്ട ഗോള്‍ നേടി.സാഡിയോ മാനെ, ആദം ലല്ലാന എന്നിവരാണ് ലിവര്‍പൂളിനായി മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ജാമി വാര്‍ഡി ലെയ്‌സസ്റ്ററിനായി ഒരു ഗോള്‍ മടക്കി. മറ്റൊരു മത്സരത്തില്‍ ടോട്ടനം സ്റ്റോക്ക് സിറ്റിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു.