ലണ്ടന്‍: ബാറ്റിന്റെ വീതിയും നീളവും സംബന്ധിച്ച് മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്‍റെ(എംസിസി) പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാവുന്നതോടെ ക്രിക്കറ്റിലെ വമ്പനടിക്കാരായ എംഎസ് ധോണി അടക്കമുള്ള താരങ്ങള്‍കക് ബാറ്റ് മാറ്റേണ്ടിവരും.ധോണിക്ക് മാത്രമല്ല വാര്‍ണര്‍, ഗെയ്‌ല്‍, പൊള്ളാര്‍ഡ് എന്നിവര്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാവുന്നതോടെ ബാറ്റ് മാറ്റി പിടിക്കേണ്ടിവരും.എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സ് , ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ഓസീസ് നായകന്‍ സറ്റീവ് സ്മിത്ത് എന്നിവരെല്ലാം ഇപ്പോള്‍ തന്നെ എംസിസി നിര്‍ദേശിക്കുന്ന പരിധിക്കുള്ളിലെ ബാറ്റ് ഉപയോഗിക്കന്നതിനാല്‍ പുതിയ നിര്‍ദേശം ഇവരെ ബാധിക്കില്ല.

ഒക്ടോബര്‍ മുതലാണ് പ്രഫഷണല്‍ ക്രിക്കറ്റില്‍ എംസിസി നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ നിലവില്‍ വരിക. എംസിസി നിര്‍ദേശം അനുസരിച്ച് ബാറ്റിന് 108 എംഎം വീതിയും, 67 എംഎം കനവും, അരികുകള്‍ക്ക് 40 എംഎം വീതിയുമാണ് അനുവദനീയമായ പരിധി.നിലവില്‍ വമ്പനടിക്കാരായ പല താരങ്ങളും ഉപയോഗിക്കുന്ന ബാറ്റുകള്‍ ഇതിനേക്കാള്‍ വലിപ്പമേറിയതാണ്. ധോണി ഉപയോഗിക്കുന്ന ബാറ്റിന്‍റെ അരികിന് 45 എംഎം വീതിയാണ് ഇപ്പോളുള്ളത്. വമ്പനടിക്കാരായ ക്രിസ് ഗെയില്‍‍, ഡേവിഡ് വാര്‍ണ്ണര്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ 50 എംഎം കനമുള്ള ബാറ്റുകളുമാണ് ഉപയോഗിക്കുന്നത്. പുതിയ നിയമവുമായ് പൊരുത്തപ്പെടാന്‍ താരങ്ങള്‍ക്ക് കുടുതല്‍ സമയം വേണ്ടിവരും. ഇത് താരങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും.

മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്ങ്, കുമാര്‍ സംഗക്കാര എന്നിവരുള്‍പ്പെടുന്ന വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയാണ് പരിഷ്കാരങ്ങള്‍ക്ക് ശുപാര്‍ശ നല്കിയിരിക്കുന്നത്. നിലവില്‍ 40 മില്ലിമീറ്ററില്‍ താഴെയുള്ള ബാറ്റുകള്‍ ഉപയോഗിക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങളെയും പരിഷ്കാരം ബാധിക്കില്ല. ബാറ്റ് സംബന്ധിച്ച ഏകീകരണം കൊണ്ടുവരാനാണ് ഇതിലുടെ ലക്ഷ്യമിടുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബൗളര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചുകള്‍ പരീക്ഷിക്കാനും എംസിസി ആലോചിക്കുന്നുണ്ട്.