കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. സച്ചിനും ഗാംഗുലിയും ധോണിയുമെല്ലാം ദക്ഷിണാഫ്രിക്കയിലേക്ക് ടീമിനെ നയിച്ചെങ്കിലും അവര്‍ക്കാര്‍ക്കും കഴിയാത്ത അപൂര്‍വ റെക്കോര്‍ഡാണ് ഇന്ന് ജയിച്ചാല്‍ കോലിയെ തേടിയെത്തുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് വിജയങ്ങളെന്ന റെക്കോര്‍ഡ്.

ഇതിനു മുൻപ് 1992ലും 2011ലുമാണ് ഇന്ത്യ രണ്ടുമൽസരങ്ങൾ വിജയിച്ചത്.

പക്ഷേ അന്നെല്ലാം അവസാന മൽസരങ്ങൾ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കൻ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതിൽ 2010–11 സീസണിൽ 2–1ന്റെ ലീഡെടുത്ത ഇന്ത്യ അവസാന രണ്ട് ഏകദിനങ്ങളും തോറ്റ് 3–2നാണ് പരമ്പര അടിയറവു വച്ചത്. അതിനു മുൻപുള്ള അവസരത്തിൽ 5–2നും പരമ്പര നഷ്ടപ്പെടുത്തി.

ഡർബനിൽ‌ ആറു വിക്കറ്റിനും സെഞ്ചൂറിയനിൽ ഒൻപതു വിക്കറ്റിനും ജയിച്ച ഇന്ത്യയ്ക്ക് ഇന്നു ജയം ആവർത്തിക്കാനായാൽ പര‌മ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പരിക്കു കൂടി പരിഗണിച്ചാൽ ഇത്തവണ ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.