മുന്‍ ബംഗ്ലാദേശ് താരം മുഹമ്മദ് അഷ്‌റഫുളിനെ ക്രിക്കറ്റ് ആരാധകര്‍ മറന്ന് കാണില്ല. അരങ്ങേറ്റത്തില്‍ തന്നെ ടെസ്റ്റ് സെഞ്ചുറി നേടിയ താരം. മാത്രമല്ല, ചെറുപ്രായത്തില്‍ തന്നെ ബംഗ്ലാദേശിന്റെ സെന്‍സേഷന്‍ എന്ന വിളിപ്പേരും താരം സ്വന്തമാക്കിയിരുന്നു.

ധാക്ക: മുന്‍ ബംഗ്ലാദേശ് താരം മുഹമ്മദ് അഷ്‌റഫുളിനെ ക്രിക്കറ്റ് ആരാധകര്‍ മറന്ന് കാണില്ല. അരങ്ങേറ്റത്തില്‍ തന്നെ ടെസ്റ്റ് സെഞ്ചുറി നേടിയ താരം. മാത്രമല്ല, ചെറുപ്രായത്തില്‍ തന്നെ ബംഗ്ലാദേശിന്റെ സെന്‍സേഷന്‍ എന്ന വിളിപ്പേരും താരം സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരേ നേടി 94 റണ്‍സൊന്നും ആരും മറക്കാനിടയില്ല. എന്നാല്‍ മാച്ച് ഫിക്‌സിങ്ങില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് താരത്തിന് അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. 

2013ലായിരുന്നു വിലക്ക്. എന്നാലിപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അഷ്‌റഫുള്‍. 34കാരനായ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ വിലക്ക് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലൂടെയാണ് താരം തിരിച്ചെത്തുന്നത്. അഷ്‌റഫുള്‍ പിടിക്കപ്പെട്ടതും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെയാണ്. ചിറ്റഗോങ് വികിങ്‌സാണ് താരത്തെ സ്വന്തമാക്കിയത്. 

വിലക്ക് അവസാനിച്ച ശേഷം അഷ്‌റഫുള്‍ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാനായി പ്ലേയര്‍ ഡ്രാഫ്ടില്‍ പേര് ചേര്‍ത്തുവെങ്കിലും ഒരു ഫ്രാഞ്ചൈസിയും താരത്തില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ അഷ്‌റഫുളിന് ഇപ്പോഴും പഴയ മികവുണ്ടെന്നാണ് ഫ്രാഞ്ചൈസികള്‍ പറയുന്നത്.