ലണ്ടന്‍: റിയോയിലെ ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് അനശ്വരനായപ്പോള്‍ കായിക ലോകം വേഗരാജാവിനെ നമിച്ചു. സ്വപ്നതുല്യമായ ട്രിപ്പിള്‍ ട്രിപ്പിള്‍ തികച്ച് ഒളിംപിക്സില്‍ നിന്ന് വിടപറഞ്ഞ ഉസൈന്‍ ബോള്‍ട്ടിന്റെ ട്രാക്കിലെ അവസാന മത്സരം കാണാന്‍ ആരാധകര്‍ മത്സരിക്കുകയാണ്. ബോള്‍ട്ടിന്റെ വിടവാങ്ങല്‍ മത്സരത്തിന് ഒരു വര്‍ഷം ശേഷിക്കെ ആണ് മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനുള്ള ആരാധകരുടെ കൂട്ടയിടി.

അടുത്തവര്‍ഷം ലണ്ടനില്‍ നടക്കുന്ന ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പോടെയാണ് ബോള്‍ട്ട് ട്രാക്കിനോട് വിടപറയുക. ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടിന്റെ മത്സരങ്ങള്‍ കാണാന്‍ 92 രാജ്യങ്ങളില്‍ നിന്നായി പത്തരലക്ഷത്തിലേറെ പേരാണ് ഇപ്പോള്‍ തന്നെ ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത്.

ബോള്‍ട്ട് പങ്കെടുക്കുന്ന 100 മീറ്റ‌ര്‍ ഫൈനലിനാണ് ഏറ്റവുംകൂടുതല്‍ അപേക്ഷകരുള്ളത്. ഇതിനായി രണ്ടുലക്ഷത്തിലേറെ ബുക്കിംഗ് ഇപ്പോള്‍ തന്നെ നടന്നുകഴിഞ്ഞു. മത്സരങ്ങള്‍ നടക്കുന്ന ക്യൂന്‍ എലിസബത്ത് ഒളിംപിക് പാര്‍ക്കില്‍ പരമാവധി അന്‍പതിനായിരം പേരെ മാത്രമെ ഉള്‍ക്കൊള്ളാവു. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇതേ ട്രാക്കില്‍ ഓടിയ ബോള്‍ട്ട് മൂന്ന്സ്വര്‍ണം നേടിയിരുന്നു.

100 മീറ്ററിന് പുറമേ, ബോള്‍ട്ട് 200, 4 ഗുണം 100 മീറ്റര്‍ റിലേയിലും ബോള്‍ട്ട് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി 200 മീറ്ററില്‍ മാത്രമേ മത്സരിക്കൂയെന്ന് റിയോ ഒളിംപിക്‌സിനിടെ ബോള്‍ട്ട് പറഞ്ഞിരുന്നു.