ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ ഇന്ത്യ കീഴങ്ങിയപ്പോള്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കൈവിടുകയായിരുന്നു നായകന്‍ വിരാട് കോലി. ഇതിഹാസ താരത്തെ മറികടക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ നായകന്‍ നഷ്‌മാക്കിയത്.

ബര്‍മിംഗ്ഹാം: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ ഇന്ത്യ കീഴങ്ങിയപ്പോള്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കൈവിടുകയായിരുന്നു നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് കോലിക്ക് നഷ്‌ടമായത്. ആദ്യ ഇന്നിംഗ്സില്‍ തകര്‍പ്പന്‍ സെഞ്ചുറിയും(149), രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ചുറിയും(51) നേടിയപ്പോഴായിരുന്നു ഇതിഹാസ താരത്തെ മറികടക്കാതെയുള്ള കോലിയുടെ മടക്കം.

രണ്ടിംഗ്സിലുമായി 200 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്. എന്നാല്‍ 1967ല്‍ ലീഡ്‌സ് ടെസ്റ്റില്‍ 212 റണ്‍സടിച്ചെടുത്ത മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് ഇക്കാര്യത്തില്‍ മുന്നില്‍. അന്ന് ഒന്നാം ഇന്നിംഗ്സില്‍ 64 റണ്‍സ് നേടിയ പട്ടൗഡി രണ്ടാം ഇന്നിംഗില്‍ 148 റണ്‍സ് അടിച്ചെടുത്തു. 1990ലെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ രണ്ടിംഗ്സിലുമായി 190 റണ്‍സെടുത്ത അസറുദീനാണ് ഇവര്‍ക്ക് പിന്നില്‍ മൂന്നാമന്‍. എന്നാല്‍ കോലി റണ്‍മല തീര്‍ത്ത ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് തോറ്റു.