മുംബൈ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗ് സെമിയിൽ
തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ 32–മത്തെ മിനിറ്റിൽ മുംബൈ ലക്ഷ്യം കണ്ടു. സുനിൽ ഛേത്രിയുടെ പാസ് മത്യാസ് ഡെഫെഡെറികോ തകർപ്പൻ ഇടംകാലൻ ഷോട്ടിലൂടെ വലയിൽ നിക്ഷേപിക്കുകയായിരുന്നു. ചെന്നൈയിൻ തിരിച്ചടിക്ക് അവസരങ്ങൾ തേടിയെങ്കിലും മുംബൈ പ്രതിരോധം പിളർത്താനായില്ല.
രണ്ടാം പകുതിയിൽ മുംബൈ കൂടുതൽ കരുത്തോടെ ആക്രമിച്ചു. ഛേത്രിയും ഫോർലാനുമായിരുന്നു ആക്രമണത്തിനു നേതൃത്വം നൽകിയത്. ഇതോടെ 60–മത്തെ മിനിറ്റിൽ മുംബൈ വീണ്ടും ലക്ഷ്യം കണ്ടു. ബോക്സിനു പുറത്തുനിന്ന് ഡീഗോ ഫോർലാൻ മറിച്ചുനൽകിയ പാസ് ലോംഗ് റേഞ്ചറിലൂടെ വലയിലെത്തിച്ച് ക്രിസ്റ്റ്യൻ വാഡോസാണ് മുംബൈയുടെ ലീഡ് വർധിപ്പിച്ചത്.
പിന്നാലെ ഗോളി മാത്രം മുന്നിൽനിൽക്കെ ഛേത്രിക്കും മുംബൈക്കും അവസരങ്ങൾ തുറന്നുകിട്ടിയെങ്കിലും ചെന്നൈയിൻ പ്രതിരോധം തക്കസമയത്ത് ഇടപെട്ട് കൂടുതൽ അപകടമൊഴിവാക്കി.
തോൽവി വഴങ്ങിയ ചെന്നൈയിൻ 14 പോയന്റുമായി ഏഴാം സ്‌ഥാനത്തു തുടരുന്നു. രണ്ടാമതുള്ള ഡൽഹി ഡൈനമോസിന് 17 പോയിന്റാണുള്ളത്. 15 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്‌ഥാനത്താണ്.