തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്കുള്ള ജോലി വീണ്ടും വിവാദത്തില്‍. ഒളിമ്പ്യന്‍ അനില്‍ഡ തോമസിന്റെയും ,അനു രാഘവന്റെയും നിയമന ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഇപ്പോള്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സര്‍ക്കാര്‍ പറഞ്ഞു പറ്റിക്കരുതെന്നും, മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അനില്‍ഡയും അനുവും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ അനില്‍ഡ തോമസ്, അനു രാഘവന്‍, എലിസബത്ത് സൂസന്‍ കോശി, സജ്ജന്‍ പ്രകാശ് എന്നിവര്‍ക്കാണ് ഗസറ്റഡ് തസ്തികയിലേക്ക് നിയമന ഉത്തരവിറങ്ങിയത്. ഇതില്‍ എലിസബത്ത് സൂസന്‍ കോശിയും സജ്ജന്‍ പ്രകാശും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു.എന്നാല്‍ അനില്‍ഡയും അനുവിന്റെയും ഉത്തരവ് സെക്രട്ടറിയേറ്റിലെ ചുവപ്പ് നാടയില്‍ കുടുങ്ങി.

രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ജോലിക്കായി സെക്രട്ടറിയേറ്റ് പടി കയറിയങ്ങി മടുത്തെന്ന് താരങ്ങള്‍ പറയുന്നു. നേരത്തെ ഷൂട്ടിംഗ് താരം എലിസബത്ത് സൂസന്‍ കോശിയുടെ നിയമന ഉത്തരവിലും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു.ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്ട്ട് ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെടുകയും പുതിയ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതുപോലെ മുഖ്യമന്ത്രി നേരിട്ട് ഇടപെടുമെന്ന് പ്രതീക്ഷയിലാണ് അനില്‍ഡയും അനുവും.