ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയെ 92ല്‍ ചുരുട്ടിക്കെട്ടിയ കിവികള്‍ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി.  

ഹാമില്‍ട്ടണ്‍: ആദ്യ മൂന്ന് ഏകദിനങ്ങളും തോറ്റ് പരമ്പര കൈവിട്ട ന്യൂസീലന്‍ഡിന് ഹാമില്‍ട്ടണില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയെ 92ല്‍ ചുരുട്ടിക്കെട്ടിയ കിവികള്‍ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയത്തിലെത്തി. ഗപ്റ്റിലിനെയും(14) വില്യംസണിനെയും(11) നഷ്ടമായെങ്കിലും ടെയ്‌ലറും(37) നിക്കോള്‍സും(30) കിവികള്‍ക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. ഭുവിയാണ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയത്.

അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്‍റ് ബോള്‍ട്ടടക്കമുള്ള കിവീസ് ബൗളര്‍മാര്‍ സംഹാരതാണ്ഡവം പുറത്തെടുത്തപ്പോള്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സില്‍ പുറത്തായി. വാലറ്റത്ത് 18 റണ്‍സെടുത്ത് പൊരുതിയ യുസ്‌വേന്ദ്ര ചാഹലാണ് ടോസ് ‌സ്‌കോറര്‍. നാല് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ബോള്‍ട്ട് 10 ഓവറില്‍ 21 റണ്‍സിന് അഞ്ചും ഗ്രാന്‍ഡ്‌ഹോം 26ന് മൂന്നും വിക്കറ്റ് വീഴ്‌ത്തി. ആഷിലും നീഷാനും ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി. 

ഇന്ത്യക്ക് തുടക്കത്തിലെ 23 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. ശിഖര്‍ ധവാന്‍(13), രോഹിത് ശര്‍മ്മ(7), അമ്പാട്ടി റായുഡു(0), ദിനേശ് കാര്‍ത്തിക്(0), ഗില്‍(9), കേദാര്‍ ജാദവ്(1), ഭുവനേശ്വര്‍ കുമാര്‍(1) ഹര്‍ദിക് പാണ്ഡ്യ(16), കുല്‍ദീപ് (15), ഖലീല്‍ അഹമ്മദ്(5) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. യുസ്‌വേന്ദ്ര ചാഹല്‍ 37 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു.