റാഞ്ചി: നായകന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ ഹോം ഗ്രൗണ്ടി വിജയവുമായി പരമ്പര ഉറപ്പിക്കാനിറങ്ങിയ ഇന്ത്യയെ ന്യൂസിലന്‍ഡ് ഞെട്ടിച്ചു. നാലാം ഏകദിനത്തില്‍ 19 റണ്‍സ് വിജയവുമായി കീവികള്‍ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി. 261 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 19 റണ്‍സകലെ കാലിടറി വീണു. സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 260/7, ഇന്ത്യ 48.4 ഓവറില്‍ 241ന് ഓള്‍ ഔട്ട്.

റണ്‍സ് പിന്തുടരുമ്പോള്‍ കൊഹ്‌ലി വീണാല്‍ ഇന്ത്യയും വീഴുമെന്ന് ഒരിക്കല്‍ കൂടി ഈ മത്സരം കാണിച്ചുതന്നു. 45 റണ്‍സെടുത്ത കൊഹ്‌ലി പുറത്താവുമ്പോള്‍ ഇന്ത്യ 98 റണ്‍സിലെത്തിയിരുന്നു. എന്നാല്‍ കൊഹ്‌ലിക്ക് പിന്നാലെ നിലയുറപ്പിച്ചിരുന്ന രഹാനെയും(57) മടങ്ങിയതോടെ ഉത്തരവാദിത്തം മുഴുവന്‍ ധോനിയുടെ ചുമലിലായി. 31 പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത ധോനിയെ നീഷാം ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഇന്ത്യയുടെ നടുവൊടിച്ചത് ടിം സൗത്തിയായിരുന്നു. തുടര്‍ച്ചയായ പന്തുകളില്‍ മനീഷ് പാണ്ഡെയയും(12) കേദാര്‍ ജാദവിനെയും(0) മടക്കിയ സൗത്തിയുടെ പ്രഹരത്തില്‍ ഇന്ത്യയ്ക്ക് കരകയറാനായില്ല.

പിന്നീട് പ്രതീക്ഷയുണ്ടായിരുന്ന ഹര്‍ദ്ദീക് പാണ്ഡ്യ(9) നിരാശപ്പെടുത്തിയപ്പോള്‍ അക്ഷര്‍ പട്ടേലും(45) അവസാന വിക്കറ്റില്‍ ധവാല്‍ കുല്‍ക്കര്‍ണിയും(25 നോട്ടൗട്ട്) ഉമേഷ് യാദവും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് തോല്‍വി ഭാരം കുറച്ചുവെന്ന് മാത്രം. പരമ്പരയിലെ നാലാം മത്സരത്തിലും രോഹിത് ശര്‍മ(11) കാര്യമായ സംഭാവന ഇല്ലാതെ മടങ്ങിയപ്പോള്‍ 57 റണ്‍സെടുത്ത രഹാനെ ടോപ് സ്കോററായി. ന്യൂസിലന്‍ഡിനായി ടിം സൗത്തി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബൗള്‍ട്ടും നീഷാമും രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കീവീസ് മാര്‍ട്ടിന്‍ ഗപ്ടിലിന്റെ(72) അര്‍ധ സെഞ്ചുറിയുടെയും ടോം ലഥാം(39), കെയ്ന്‍ വില്യാംസണ്‍(39), റോസ് ടെയ്‌ലര്‍(35) എന്നിവരുടെ ഇന്നിംഗ്സുകളുടെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ഇന്ത്യക്കായി അമിത് മിശ്ര മൂന്ന് വിക്കറ്റെടുത്തു. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം 29ന് വിശാഖപട്ടണത്ത് നടക്കും.