കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഐ ലീഗും അടുത്ത സീസണ്‍ മുതല്‍ ഒറ്റ ലീഗ്. എഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസണില്‍ രണ്ടായി നടക്കുന്ന ലീഗ് അടുത്ത തവണ ഒന്നാകുമെന്ന് എഎഫ്‌സി ജനറല്‍ സെക്രട്ടറി ഡറ്റോ വിന്‍ഡ്സര്‍ ജോണ്‍ അറിയിച്ചു. സംയോജനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.

ഒരു രാജ്യത്തിന് ഒരു ലീഗ് എന്നതാണ് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ നിയമം. ഇതിഹാസ ക്ലബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഇന്ത്യന്‍ ഫുട്ബോളിന് ചെയ്ത സംഭാവനകളെ മറക്കാനാകില്ല. ഇന്ത്യയില്‍ ഫുട്ബോള്‍ നിലനില്‍ക്കുന്നത് ഈ ക്ലബുകള്‍ ഉള്ളതുകൊണ്ടാണ്. ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവിക്കായി ഐഎസ്എല്‍- ക്ലബ് സംയോജനം എങ്ങനെ വേണമെന്ന് റിപ്പോര്‍ട്ട് പഠിച്ച് തീരുമാനമെടുക്കുമെന്ന് ഡറ്റോ വിന്‍ഡ്സര്‍ ജോണ്‍ പറഞ്ഞു.