പുൽവാമ ഭീകരാക്രമണത്തെ തുടർ‌ന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലെ ചിത്രഗാലറിയിൽ നിന്നും നീക്കം ചെയ്തു. 

രാജസ്ഥാൻ: പുൽവാമ ഭീകരാക്രമണത്തെ തുടർ‌ന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലെ ചിത്രഗാലറിയിൽ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നാൽപത് സൈനികരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ചാവേറാണ് അക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകരസംഘടനയായ ജെയ്ഷേ മുഹമ്മദ് രംഗത്തെത്തിയിരുന്നു. 

കൊല്ലപ്പെട്ട സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ച് കൊണ്ട് മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക്കിസ്ഥാനി ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ നീക്കം ചെയ്തു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സെെനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന്‍റെ സൂചകമായിട്ടാണ് പാക്കിസ്ഥാന്‍ താരങ്ങളുടെ ചിത്രങ്ങള്‍ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയത്. അസോസിയേഷനില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് പിസിഎ ട്രഷറര്‍ അജയ് ത്യാഗി പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ രാജ്യത്ത് പൊതുവായി ഉയര്‍ന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പിസിഎയും.

Scroll to load tweet…

ഈ സംഭവത്തിൽ വളരെ വ്യക്തവും ശക്തവുമായ നിലപാടാണ് തങ്ങളുടേതെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല വ്യക്തമാക്കി. ഇന്ത്യാ ഗവൺമെന്റ് അനുവാദം നൽകാതെ പാകിസ്ഥാനൊപ്പം കളിക്കില്ലെന്നും ശുക്ല ട്വീറ്റിൽ കുറിച്ചു.