ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മത്സരത്തിനിടെ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുളള കളിക്കാര്‍ മൈതാനത്ത് പരസ്പരം ഏറ്റുമുട്ടിയത് വന്‍ ചര്‍ച്ചയാകുന്നു. ദിഡിഗല്‍ ഡ്രാഗണ്‍സും ചെപ്പോക്ക് സൂപ്പര്‍ ഗില്ലിസും തമ്മിലെ മത്സരത്തിനിടെയാണ് ക്രിക്കറ്റിന് തന്നെ നാണക്കേട് ഉണ്ടാക്കും വിധം യുവതാരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്.

ഡ്രാഗണ്‍സ് നായകന്‍ ആര്‍ അശ്വിനും ഓപ്പണര്‍ എന്‍ ജഗദീശ്വരനും ഒരു ഭാഗത്തും ഗില്ലിസ് ബൗളര്‍ സായ് കിഷോറും മറുഭാഗത്തും നിന്നുമാണ് പരസ്പരം പിടിവലി നടന്നത്. സായ് കിഷോര്‍ ജഗദീശ്വരന്‍റെ വിക്കറ്റ് വീഴ്ത്തിയതാണ് സംഭവത്തിന് തുടക്കം. 

ഇതോടെ പരസ്പരം വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട ഇരുവരും പെട്ടെന്ന് പ്രകോപിതരാകുകയായിരുന്നു. വാക്ക്തര്‍ക്കം മൂര്‍ഛിച്ച് സായ് കിഷോര്‍ ജഗദീശ്വരനെ തള്ളി. ഇതോടെ ഇതില്‍ ഇടപെട്ട രവിചന്ദ്ര അശ്വിന്‍ സായ് കിഷോറിനെ അതിരൂക്ഷമായ രീതിയില്‍ ചീത്ത വിളിക്കുകയായിരുന്നു. 

അപ്പോഴേക്കും ഓടിയെത്തിയ മറ്റ് താരങ്ങളും അമ്പയറും ഇരുതാരങ്ങളെയും പിടിച്ചുമാറ്റി സ്ഥിതിഗതി ശാന്തമാക്കുകയായിരുന്നു.