ന്യൂയോര്‍ക്ക്: ടെന്നിസില്‍ നിന്ന് വിരമിക്കേണ്ട കാര്യമില്ലെന്ന് റാഫേല്‍ നദാല്‍. മികച്ച ഫോമിലേക്ക് തിരിച്ചെത്താന്‍ വേണ്ടതെന്താണെന്ന് അറിയാമെന്നും നദാല്‍ പറഞ്ഞു. യുഎസ് ഓപ്പണ്‍ നാലാം റൗണ്ടില്‍ തോറ്റ് പുറത്തായശേഷമാണ് നദാലിന്റെ പ്രതികരണം.

പ്രൊഫഷണല്‍ കരിയറില്‍ റാഫേല്‍ നദാലിന്റെ ഏറ്റവും മോശം വര്‍ഷമാണ് 2016. ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും പരിക്ക് കാരണം നഷ്‌ടമായി . ഓസ്‍ട്രേലിയന്‍ ഓപ്പണിലും യുഎസ് ഓപ്പണിലും ക്വാര്‍ട്ടറില്‍ കടക്കാനായില്ല. 2004ന് ശേഷം ആദ്യമായാണ് ഇത്തരമൊരു പതനം.

യുഎസ് ഓപ്പണ്‍ തോല്‍വിക്കുശേഷം വികാരാധീനനായി മാധ്യമങ്ങള്‍ക്ക് മന്നിലെത്തിയ നദാല്‍ ആവര്‍ത്തിച്ചുണ്ടാകുന്ന തിരിച്ചടികള്‍ വേദനിപ്പിക്കുന്നതായി സമ്മതിച്ചു. ഇന്നത്തെ മത്സരത്തില്‍ നല്ല പോരാട്ടം കാഴ്ചവെച്ചു. എന്നാല്‍ ജയിക്കാന്‍ അതുമതിയായിരുന്നില്ല. പരിക്കിന് മുമ്പുള്ള എന്റെ പ്രകടനത്തിന്റെ നിലവാരത്തിലെത്തണമെങ്കില്‍ ഇനിയും മെച്ചെപ്പെട്ടേ പറ്റൂവെന്നും നദാല്‍ പറഞ്ഞു.

14 ഗ്രാന്‍ഡ്സാലം കിരീടങ്ങള്‍ നേടിയ തനിക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ അറിയാമെന്നും നദാല്‍ പറഞ്ഞു. 2014ലെ ഫ്രഞ്ച് ഓപ്പണാണ് നദാല്‍ അവസാനം നേടിയ പ്രധാന കിരീടം.