ഹെഡ്മാസ്റ്റര്‍ ചെന്നൈയിന്‍ എഫ്സിയില്‍ തുടരും
- ഒരു വര്‍ഷത്തേക്കാണ് കാസര്‍ഗോഡുകാരന്‍ ക്ലബുമായി കരാര്‍ പുതുക്കിയത്
ചെന്നൈ: സൂപ്പര്‍ കപ്പ് ആദ്യമത്സരത്തില്‍ ഐസ്വാളിനെതിരേ പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും മലയാളി താരം മുഹമ്മദ് റാഫിയെ ചെന്നൈയിന്‍ എഫ്സി നിലനിര്‍ത്തി. ഒരു വര്‍ഷത്തേക്കാണ് ഹെഡ്മാസ്റ്റര്‍ എന്നറിയപ്പെടുന്ന കാസര്‍ഗോഡുകാരന്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്. കഴിഞ്ഞ സീസണിലാണ് താരം ചെന്നൈയിന്‍ എഫ്സിയിലെത്തിയത്.
പരിശീലകന് ജോണ്‍ ഗ്രിഗറിയുടെ താല്‍പര്യ പ്രകാരമാണ് ചെന്നൈയിന്‍ സിറ്റി അധികൃതര്‍ റാഫിയെ നിലനിര്‍ത്തിയത്. പരിചയ സമ്പന്നരായ താരങ്ങള്‍ ടീമില്‍ വേണമെന്നായിരുന്നു ഗ്രിഗറിയുടെ പക്ഷം. ഇതോടെ 35കാരനായ റാഫിക്കും 32കാരന്‍ ഫ്രാന്‍സിസ്കോ ഫെര്‍ണാണ്ടസിനും നറുക്ക് വീണു.
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ രണ്ട് ഗോളുകളാണ് റാഫി ചെന്നൈയിന്‍ എഫ്സിയില്‍ നേടിയത്. ഇത് രണ്ടും പകരക്കാരനായി വന്ന ശേഷമായിരുന്നു. ചെന്നൈയിന്‍ എഫ്സിയില്‍ ഒരു വര്‍ഷം കൂടി തുടരാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ സീസൺ മികച്ചതായിരുന്നു എന്നും ടീമിനുള്ളിൽ ഉള്ള ആത്മവിശ്വാസമാണ് കിരീട നേട്ടത്തിലേക്ക് എത്തിച്ചതെന്നും റാഫി പറഞ്ഞു.