രതീഷ് ബാലകൃഷ്ണൻ പൊതുവാൾ-കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലിറങ്ങിയ 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഒരു സൈക്കോളജിക്കൽ കോമഡി ത്രില്ലറാണ്. കിടപ്പിലായ സഹോദരനെ പരിചരിക്കുന്ന സേതു എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്.

തീഷ് ബാലകൃഷ്ണൻ പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോമ്പോയിൽ എത്തിയ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ തിയേറ്ററുകളിൽ തുടരുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമെന്ന നിലയിൽ പ്രേക്ഷകർക്കു ഏറെ പ്രതീക്ഷയുള്ള സിനിമയായിരുന്നു ‘ഒരു ദുരൂഹ സാഹചര്യത്തിൽ’. ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ടൈറ്റിൽ വെറും പേരായി നില നിൽക്കാതെ, സിനിമയുടെ മുഴുവൻ ടോണിനെയും നിർവചിക്കുന്ന ഒരു അനുഭവമായി മാറുന്നുണ്ട്. ‌

ഒരു സൈക്കോളജിക്കൽ കോമഡി ത്രില്ലറായി എത്തിയ ചിത്രം മനസ്സിന്റെ കളികളും സാഹചര്യങ്ങളുടെ അനിശ്ചിതത്വവും ചേർന്നൊരു വിചിത്രമായ നറേറ്റീവ് ആണ് പറയുന്നത്. കഥാപാത്രങ്ങളുടെ പെരുമാറ്റവും സംഭവങ്ങളുടെ സ്വഭാവവും എല്ലാം ചേർന്ന്, പ്രേക്ഷകനെ ത്രില്ലടിപ്പിക്കാൻ ചിത്രത്തിനാകുന്നുണ്ട്. ചിത്രത്തിൽ നായകനായ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന് തന്നെയാണ് മികച്ച കയ്യടി ലഭിക്കുന്നത്. പ്രേക്ഷക അഭിപ്രായത്തിൽ ചാക്കോച്ചന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ഒരു ദുരൂഹ സാഹചര്യത്തിലെ സേതു. കുഞ്ചാക്കോ ബോബന് പുരസ്‌കാരങ്ങൾ തേടി എത്തുമെന്നും ആരാധകർ പറയുന്നുണ്ട്.

വയനാട് തിരുനെല്ലിയിലെ തോൽപ്പട്ടി എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന സേതു എന്ന കഥാപാത്രത്തിലൂടെ പറയുന്ന കഥ അയാളുടെ വ്യക്തിപരമായ പ്രശ്നങ്ങളെ കൂടി അനാവരണം ചെയ്യുന്നുണ്ട്. കിടപ്പിലായ സഹോദരൻ മധുവിനെ ചുറ്റിപ്പറ്റിയാണ് സേതുവിന്റെ മുഴുവൻ ലോകവും. ഒരു ഗവൺമെന്റ് ഹെൽത്ത് വർക്കറെന്ന നിലയിൽ സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഒരാളാണ് സേതു എങ്കിലും, വ്യക്തിജീവിതത്തിൽ അയാൾ പൂർണ്ണമായും തന്റെ സഹോദരന്റെ പരിചരണത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. സേതുവിന് മധുവിനോടുള്ള സ്നേഹം വെറും സഹോദരബന്ധമല്ല. അത് സേതുവിന്റെ ജീവന്റെ ഭാഗം പോലെ തന്നെയാണ്. മരിച്ചുപോയ ഇളയപ്പൻ മാർക്കോസിന്റെ അഭാവം മധുവിന് അംഗീകരിക്കാൻ കഴിയാത്ത ഒരു സത്യമാണ്. ആ നഷ്ടം സഹിക്കാനാകാത്ത മധുവിന്റെ മനസ്സ് ഒരു ഭ്രമലോകം സൃഷ്ടിക്കുന്നു. അവിടെ മാർക്കോസ് ഇന്നും ജീവിച്ചിരിക്കുന്നു. ആ ഭ്രമം തകർന്നുപോകാതിരിക്കാനായി, സേതുവിന് ഇടയ്ക്കിടെ മാർക്കോസ് ആയി മധുവിന് മുൻപിൽ അഭിനയിക്കേണ്ടി വരുന്നു. വൈകാരികമായ ഇത്തരമൊരു കുടുംബബന്ധത്തിൽ നിന്ന് ഉദ്വേഗഭരിതമായ ഒരു ത്രില്ലറിലേക്ക് സിനിമ വഴിമാറുന്ന കാഴ്ചയാണ് തുടർന്നങ്ങോട്ട് കാണാനാകുന്നത്.

കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്നതും, ഒരുപക്ഷേ ഏറ്റവും പക്വവും ആയ പ്രകടനങ്ങളിലൊന്നാണ് ഈ ചിത്രത്തിൽ ഉള്ളത്. പുറംഭാവത്തിൽ മാത്രമല്ല, ഉള്ളിലെ മനുഷ്യനിലേക്കുള്ള ആഴത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ചാക്കോച്ചൻ തന്റെ ഈ കഥാപാത്രത്തെ ഉജ്ജ്വലമാക്കുന്നത്. ഹ്യൂമർ, സോഷ്യൽ സറ്റയർ, ഇമോഷൻസ് എന്നിങ്ങനെ രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന സംവിധായകന്റെ ചേരുവകൾ എല്ലാമുള്ള സിനിമയാണ് ഒരു ദുരുഹ സാഹചര്യത്തിൽ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming