നായക സ്ഥാനത്ത് നിന്ന് നീക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ജയ്‌പൂര്‍‍: കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പന്തില്‍ കൃത്രിമം നടത്തിയ സംഭവം ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ പിടിച്ചുലയ്ക്കുകയാണ്. സ്മിത്തിനെ ഒരു ടെസ്റ്റില്‍ നിന്ന് ഐസിസി വിലക്കിയതോടെ താരത്തിന്‍റെ ഐപിഎല്‍ ഭാവിയും അനശ്ചിതത്വത്തിലായി. സ്മിത്തിനെ നായക സ്ഥാനത്തുനിന്ന് രാജസ്ഥാന്‍ റോയല്‍സ് നീക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സൂചിപ്പിച്ച് റോയല്‍സിന്‍റെ വിശദീകരണകുറിപ്പ് പുറത്തുവന്നു.

'ടീം മാനേജ്മെന്‍റ് ബിസിസിഐയുടെ നിര്‍ദേശം ലഭിക്കാനായി കാത്തിരിക്കുകയാണ്. ക്രിക്കറ്റിന്‍റെ അന്തസിനെ നശിപ്പിക്കുന്ന ഒരുതരത്തിലുമുള്ള അനീതിയോടും വീട്ടുവീഴ്ച്ചയില്ല. ആ നയം ടീമിലെ എല്ലാ താരങ്ങള്‍ക്കും ബാധകമാണ്'- ഔദ്യോഗിക കുറിപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് പറയുന്നു. ഇക്കുറി ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരമാണ് സ്റ്റീവ് സ്മിത്ത്. സ്മിത്തിനെ മാറ്റിയാല്‍ പകരം അജിങ്ക്യ രഹാനെ നായകനാകും എന്നാണ് സൂചനകള്‍.

വിവാദത്തെ തുടര്‍ന്ന് നേരത്തെ ഓസീസ് നായക സ്ഥാനത്ത് നിന്ന് സ്മിത്ത് രാജിവച്ചിരുന്നു. കേപ്ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചതില്‍ ക്യാപ്റ്റനും ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ഐസിസിയുടെ കണ്ടെത്തല്‍. മാച്ച് ഫീയുടെ 100 ശതമാനം പിഴയും സ്മിത്ത് അടയ്ക്കണം. 'ചുരണ്ടല്‍' ടീമിലെ മുതിര്‍ന്ന താരങ്ങളുടെ അറിവോടെയാണ് നടത്തിയതെന്ന് സ്മിത്ത് നേരത്തെ സമ്മതിച്ചിരുന്നു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് സ്മിത്ത്.

https://www.rajasthanroyals.com/official-media-statement-rajasthan-royals/