ദേശീയ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാര്‍, കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എദുല്‍ജി എന്നിവര്‍ക്കെതിരെ നേരത്തെ മിതാലി ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു

മുംബെെ: സീനിയർ താരം മിതാലി രാജിനെതിരെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേശ് പവാർ ബിസിസിഐക്ക് റിപ്പോർട്ട് നൽകി. ട്വന്റി 20 ലോകകപ്പിൽ ഓപ്പൺ ചെയ്യാന്‍ അനുവദിച്ചില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് പിന്മാറുകയും വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മിതാലി ഭീഷണിപ്പെടുത്തി.

തന്നോട് അകലം പാലിച്ച മിതാലിയുമായി ടീമിൽ ഒത്തുപോവുക പ്രയാസമായിരുന്നു. കളിക്കാർ പരിശീലകരെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാൻ ആകില്ലെന്നും രമേശ് പവാർ ബിസിസിഐക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ദേശീയ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാര്‍, കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എദുല്‍ജി എന്നിവര്‍ക്കെതിരെ നേരത്തെ മിതാലി ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു.

രമേഷ് പവാര്‍ പലതവണ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചതായും മിതാലി ആരോപിച്ചു. ''അടുത്തെങ്ങാനും ഞാനുണ്ടെങ്കില്‍ അദ്ദേഹം വേഗം അവിടെനിന്ന് മാറിനില്‍ക്കും. മറ്റുള്ളവര്‍ നെറ്റ്‌സില്‍ പരിശീലിക്കുമ്പോള്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിരീക്ഷിക്കും.

ഞാന്‍ നെറ്റ്‌സിലെത്തിയാല്‍ അവിടെനിന്നു മാറും. എന്തെങ്കിലും ചോദിക്കാന്‍ അടുത്തുചെന്നാല്‍ ഫോണില്‍ ഞെക്കിക്കൊണ്ട് നടന്നുപോകും. അദ്ദേഹം എന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും ഏറ്റവും ശാന്തതയോടു കൂടിയേ ഞാന്‍ പെരുമാറിയിട്ടുള്ളുവെന്നും മിതാലി കത്തില്‍ പറഞ്ഞു.

ഈ കത്ത് ചോര്‍ന്നതില്‍ ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി വിശദീകരണം ചോദിച്ചിരുന്നു. ബിസിസിഐ സിഇഒ രോഹുല്‍ ജോഹ്രിയോടും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിമിനോടും വിശദീകരണം ആവശ്യപ്പെട്ട് ചൗധരി കത്തയച്ചു.