ജംഷഡ്പൂര്‍: ഹരിയാനയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഹരിയാനയുടെ 303 റൺസിനെതിരെ കേരളം 404 റൺസെടുത്തു. ഭവിൻ തക്കർ(79), വിനോദ് വിഷ്ണു (58), ക്യാപ്റ്റൻ രോഹൻ പ്രേം(64), സച്ചിൻ ബേബി (52) ഇഖ്ബാൽ അബ്ദുള്ള(61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കേരളത്തിന് കരുത്തായത്. സഞ്ജു സാംസണ്‍ ഏഴു റണ്ണെടുത്ത് പുറത്തായി.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഹരിയാന രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമാവാതെ ആറ് റൺസ് എടുത്തിട്. ഒരു വിക്കറ്റിന് 170 റൺസ് എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ഹരിയാനയ്ക്കായി ഹര്‍ഷ പട്ടേലും യുസ്‌വേന്ദ്ര ചാഹലും നാലു വിക്കറ്റ് വീതം വീഴ്‌ത്തി. നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 10 ടീമുകളുള്ള ഗ്രൂപ്പ് സിയില്‍ 9 പോയന്റുമായി എട്ടാം സ്ഥാനത്താണ് കേരളം. 15 പോയന്റുമായി ഹരിയാനയാണ് ഒന്നാമത്.