മുഹമ്മദ് അസ്ഹറുദ്ദീന്റെ പോരാട്ടം പാഴായി; രഞ്ജിയില്‍ പഞ്ചാബിനെതിരെ കേരളത്തിന് ഞെട്ടിക്കുന്ന തോല്‍വി
69 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 48 റണ്‍സടിച്ച ജിവന്‍ജ്യോത് സിംഗുമാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന് പുറമെ രാഹുല്‍ പി(28), വിഷ്ണു വിനോദ്(36) എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്.
ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി. പഞ്ചാബിനെതിരായ നിര്‍ണായഗ ഗ്രൂപ്പ് പോരാട്ടത്തില്‍ കേരളം 10 വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി 112 റണ്‍സടിച്ച മുഹമ്മദ് അസ്ഹറുദ്ദീന്ർ പൊരുതിയെങ്കിലും മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 121 റണ്‍സിന് പുറത്തായ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 223 റണ്‍സില്‍ അവസാനിച്ചു. വിജയലക്ഷ്യമായ 131 റണ്‍സ് പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തു. സ്കോര്‍ കേരളം 121, 223 പഞ്ചാബ്, 217, 131.
69 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 48 റണ്‍സടിച്ച ജിവന്‍ജ്യോത് സിംഗുമാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന് പുറമെ രാഹുല്‍ പി(28), വിഷ്ണു വിനോദ്(36) എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 16 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സഞ്ജു സാംസണ്‍ മൂന്ന് റണ്‍സ് മാത്രമാണെടുത്തത്. കേരളത്തിന്റെ ബാറ്റിംഗ് പ്രതീക്ഷയായ ജലജ് സക്സേനയും മൂന്ന് റണ്ണെടുത്ത് പുറത്തായി. പഞ്ചാബിനായി മായങ്ക് മാര്‍കണ്ഡേ നാലു വിക്കറ്റെടുത്തു.
പഞ്ചാബിനെതിരായ തോല്‍വി കേരളത്തിന്റെ നോക്കൗട്ട് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. പഞ്ചാബിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഗ്രൂപ്പില്‍ ഹിമാചലിനെ മറികടന്ന് കേരളത്തിന് ഒന്നാമത്തെത്താന്‍ അവസരമുണ്ടായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ഇപ്പോള്‍ കേരളത്തിന്റെ സമ്പാദ്യം.