ഇരുവരും തമ്മില്‍ സാമ്യങ്ങളേറെയെന്ന് ഇന്ത്യന്‍ പരിശീലകന്‍. അനാവശ്യ വിമര്‍ശനം നടത്തിയാല്‍ ഇതിഹാസമാണോ സാധാരണക്കാരനാണോ എന്ന് നോക്കാതെ തിരിച്ചടിക്കുമെന്ന് ശാസ്ത്രി 

വെല്ലിംങ്ടണ്‍: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ താരതമ്യം ചെയ്യുന്നവരുണ്ട്. സച്ചിനോളം നീണ്ട കരിയര്‍ കോലിക്കുണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും സച്ചിനേക്കാള്‍ കേമനാകും കോലിയെന്നും കരുതുന്നവരേറെ. എന്തായാലും ഇരുവരും തമ്മില്‍ ചില സാമ്യങ്ങളുണ്ട് എന്നുറപ്പ്. കോലിയെ അടുത്തറിയുന്ന ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറയുന്നതും ഇതുതന്നെയാണ്. 

സച്ചിനും കോലിയും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ എന്ന് ചിലര്‍ കഴിഞ്ഞ ദിവസം ചോദിച്ചു. സാമ്യങ്ങളുണ്ട് എന്നാണ് നല്‍കിയ മറുപടി. കഠിനപരിശ്രമം തന്നെ ഒരു ഉദാഹരണം. നെറ്റ്‌സില്‍ തീവ്രപരിശീലനം നടത്തുകയും ക്രിക്കറ്റിനായി വ്യക്തിപരമായ കാര്യങ്ങള്‍ മാറ്റിവെക്കുകയും ചെയ്യുന്നവരാണ് ഇരുവരും. കാരണങ്ങള്‍ പറഞ്ഞ് ഒഴിയാറില്ല. മറ്റാരെയും കുറ്റപ്പെടുത്തില്ല. തെറ്റുവരുത്തിയാല്‍ അത് തന്‍റേത് മാത്രമായിരിക്കും. ഇക്കാര്യങ്ങളിലെല്ലാം ഇരു താരങ്ങളും ഒരുപോലെയാണെന്ന് ശാസ്ത്രി പറഞ്ഞു. 

ടീമിനെതിയെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ശാസ്ത്രി മറുപടി നല്‍കി. ഗുണപരമായ പ്രതികരണങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ടീമിനെതിരെ അ‍ജണ്ട നടപ്പാക്കാന്‍ ആക്രമണം അഴിച്ചുവിട്ടാല്‍ പ്രതിരോധിക്കുമെന്നും തിരിച്ചടിക്കുമെന്നും ശാസ്ത്രി മുന്നറിയിപ്പുനല്‍കി. ഇത്തരം അനാവശ്യ വിമര്‍ശനങ്ങള്‍ നടത്തുന്നത് ഇതിഹാസമാണോ സാധാരണക്കാരനാണോ എന്ന് നോക്കില്ലെന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.