അഹമ്മദാബാദ്: ഗിര്‍ വന്യജീവി സങ്കേതത്തിലെ സിംഹങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടൊയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റഅ ടീം അംഗം രവീന്ദ്ര ജഡേജയ്ക്കെതിരെ ഗുജറാത്ത് വനം-വന്യജീവി വകുപ്പ് അന്വേഷണം തുടങ്ങി. അടുത്തിടെ വിവാഹിതനായ ജഡേജ ഭാര്യ റീവ സോളങ്കിയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഗിര്‍ വന്യജീവി സങ്കേതം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സിംഹങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടൊയെടുത്തത്. ഈ ചിത്രങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഗിര്‍ വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശിക്കുമ്പോള്‍ സന്ദര്‍ശകര്‍ അധികൃതര്‍ ഒറുക്കുന്ന ജിപ്സി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി വന്യജീവികള്‍ക്കൊപ്പം ഫോട്ടോയെ സെല്‍ഫിയയോ എടുക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ജഡേജയും ഭാര്യയും ഇവരുടെ സുഹൃത്തുക്കളും ഗിര്‍ വന്യജീവി സങ്കേതത്തിലെത്തിയത്. ഒരു ചിത്രത്തില്‍ ജഡേജ രണ്ട് ഫോറസ്റ്റ് ഗാര്‍ഡുമാര്‍ക്കൊപ്പമാണ് ചിത്രത്തിന് പോസ് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് ജഡേജ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗിര്‍ വന്യജീവി സങ്കേതത്തിലെത്തുന്ന സന്ദര്‍ശകര്‍ അധികൃതര്‍ ഒരുക്കുന്ന വാഹനത്തില്‍ നിന്ന് ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് ജഡേജയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നതെന്ന് ജുനാഗദ് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ അനിരുദ്ധ് പ്രതാപ് സിംഗ് പറഞ്ഞു. ജഡേജയ്ക്കൊപ്പം സെല്‍ഫിയെടുത്ത ഫോറസ്റ്റ് ഗാര്‍ഡുമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സൂചനയുണ്ട്. ഗിര്‍ വന്യജീവി സങ്കേതം മണ്‍സൂണ്‍ ഇടവേളയ്ക്കായി 15ന് അടച്ചിരുന്നു. ഇനി ഒക്ടോബര്‍ 15ന് മാത്രമെ വന്യജിവീ സങ്കേതം സന്ദര്‍ശകര്‍ക്കായി തുറക്കുകയുള്ളു.

Scroll to load tweet…