ക്രിസ്റ്റ്യാനോയുടെ യുവന്‍റസിനെ തകര്‍ത്ത് റയല്‍; മിലാന് മുന്നില്‍ നാണംകെട്ട് ബാഴ്സ
റയലില്‍ നിന്ന് കൂടുമാറി യുവന്‍റസിലെത്തിയ ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാനിറങ്ങിയില്ലെന്നതില്‍ ടീമിന് ആശ്വസിക്കാം
ഇന്‍റർ നാഷണൽ ചാമ്പ്യൻസ് കപ്പ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് ജയം. ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിനെ 3 - 1നാണ് റയൽ മാഡ്രിഡ് തകർത്തത്. റയലിനു വേണ്ടി മാർക്കോ അസൻസിയോ ഇരട്ടഗോൾ നേടി.
റയലില്‍ നിന്ന് കൂടുമാറി യുവന്‍റസിലെത്തിയ ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാനിറങ്ങിയില്ലെന്നതില്‍ ടീമിന് ആശ്വസിക്കാം. എങ്കിലും ക്രിസ്റ്റ്യാനോയുടെ ടീമിനെ തകര്‍ക്കാനായത് റയല്‍ ആരാധകര്‍ക്ക് സന്തോഷം പകര്‍ന്നു നല്‍കുന്നതാണ്.
മുപ്പത്തി ഒൻപതാം മിനിട്ടിൽ ഗരത് ബെലാണ് റയലിനു വേണ്ടി ആദ്യ ഗോൾ നേടിയത്. 47, 56 മിനിട്ടുകളിലായിരുന്നു അസൻസിയോ വലകുലുക്കിയത്. നേരത്തെ പന്ത്രണ്ടാം മിനിട്ടിൽ ഡാനിയൽ കർവജാൽ സെൽഫ് ഗോൾ വഴങ്ങിയത് മാത്രമാണ് യുവന്‍റസിന് ആശ്വാസമായത്.
അതേസമയം ചാമ്പ്യൻസ് കപ്പിലെ മറ്റൊരു മത്സരത്തിൽ ബാഴ്സലോണയ്ക്ക് തോൽവി. ഇറ്റാലിയന്‍ വമ്പന്‍മാരായ എ സി മിലാൻ ഏക പക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണയെ തോൽപ്പിച്ചത്.അധിക സമയത്തിന്‍റെ മൂന്നാം മിനിട്ടിൽ ആന്ദ്രേ സിൽവയാണ് എ സി മിലാനു വേണ്ടി ഗോൾ നേടിയത്.