വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ഇന്ത്യ കുതിക്കുകയാണ്. ആദ്യ ഏകദിനത്തില്‍ തന്നെ ഡര്‍ബനില്‍ ഇതുവരെ ജയിച്ചിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്തിയെഴുതിയ കോലിപ്പട മൂന്നാം ഏകദിനവും ജയിച്ചതോടെ തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങള്‍ ജയിച്ചെന്ന റെക്കോര്‍ഡും സ്വന്തമാക്കി. നാലാം ഏകദിനത്തിന് ഇന്ന് വാണ്ടറേഴ്സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് ചരിത്ര നേട്ടങ്ങളാണ്. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര നേട്ടമെന്നതാണ് അതില്‍ പ്രധാനം. കപിലിനും അസ്ഹറിനും സച്ചിനും ഗാംഗുലിക്കും ധോണിക്കുമൊന്നും കഴിയാതെ പോയ ചരിത്ര നേട്ടം.
രണ്ടാമത്തേതാകട്ടെ പിങ്ക് ജേഴ്സിയില്‍ കളിക്കാനിറങ്ങുന്ന ദക്ഷിണാഫ്രിക്കയെ കീഴടക്കുകയെന്ന വെല്ലുവിളി. പിങ്ക് ജേഴ്സിയില്‍ കളിച്ച മത്സരങ്ങളിലൊന്നും ദക്ഷിണാഫ്രിക്ക ഇതുവരെ തോല്‍വി അറിഞ്ഞിട്ടെല്ലന്നത് ചരിത്രം.
എന്താണ് പിങ്ക് ജേഴ്സി ?
സ്തനാർബുദബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണമാണ് പിങ്ക് ജേഴ്സി ഏകദിനത്തിലൂടെ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ഈ മത്സരത്തിൽ നിന്ന് ലഭിക്കുന്ന തുക ഷാർലറ്റ് മക്സേക് ജോഹ്നാസ്ബർഗ് അക്കാദമി ഹോസ്പിറ്റലിലെ അർബുദ ക്ലിനിക്കിന് നൽകും. ഒരു മില്യന്‍ ദക്ഷിണാഫ്രിക്കന്‍ റാന്‍ഡാണ് മത്സരത്തില്‍ പ്രതീക്ഷിക്കുന്ന വരുമാനം.
പിങ്ക് ജേഴ്സി അണിഞ്ഞ് കളിക്കുമ്പോളൊക്കെ ഡിവില്ലിയേഴ്സ് പതിവിലും കരുത്തനാകാറുണ്ടെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ പകരുന്നതാണ്.
വെസ്റ്റിൻഡീസിനെതിരെ വേഗതയേറിയ ഏകദിന സെഞ്ചുറി നേടിയതും 2013 ൽ ഇന്ത്യക്കെതിരെ 47 പന്തിൽ 77 റൺസടിച്ചതും ഇതേ വേദിയിൽ ഇതേ ജേഴ്സിയിലായിരുന്നു.
