വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തിലും റിഷഭ് പന്ത് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ ടീമില്‍ എത്തിയ റിഷഭിനെ കളിപ്പിക്കാത്തത് വലിയ വിമര്‍ശനമാണ് ടീം മാനേജ്മെന്‍റിനെതിരെ ഉയര്‍ത്തുന്നത്. 

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കപ്പുറവും റിഷഭ് കളിക്കാന്‍ സാധ്യതയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. നിര്‍ണ്ണായകമായ അഞ്ചാം മത്സരത്തില്‍ ടീം മാറ്റം മൂലം തോല്‍വി സംഭവിക്കാന്‍ ക്യാപ്റ്റന്‍ കോലി ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അങ്ങനെയെങ്കില്‍ പന്തിന് ഈ പരമ്പര അത്ര സുഖകരമാകില്ലെന്നത് സത്യം. നേരത്തെ മലയാളി താരം സഞ്ജു സാംസണും വിരാട് കോലിയുടെ കീഴില്‍ ഇതുപോലെയൊരു പര്യടനത്തിന് പോയിട്ടുണ്ട്. സിംബാബ്‌വെയ്ക്കെതിരെ ഒരു മത്സരത്തിലും അന്ന് സഞ്ജുവിന് കളിക്കാനായില്ല.

റിഷഭിനെ കളത്തില്‍ നിന്നും തടയുന്ന പ്രധാന കാരണം ധോണിയാണ്, ധോണിയെ മാറ്റിനിര്‍ത്തി വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ കളിക്കുന്നത് ഇന്നത്തെ നിലയില്‍ ക്യാപ്റ്റന്‍ കോലി മനസ്വയ്ക്കില്ല. പരമ്പരയില്‍ മികച്ച ഫോമിലാണ് ധോണി. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറി സഹിതം 154 റണ്‍സ് ഇതിനോടകം താരം നേടിക്കഴിഞ്ഞു. 

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും ധോണിയായിരുന്നു. അതിനാല്‍ തന്നെ വിക്കറ്റ് കീപ്പറായ പന്തിന് ധോണിയ്ക്ക് പകരം ടീമിലെത്താമെന്ന് കരുതാന്‍ വയ്യ. അത് പോലെ തന്നെ കോലി പരിചയ സമ്പത്തിന് പ്രധാന്യം നല്‍കുന്ന ടീം നിര്‍ണ്ണായക മത്സരത്തില്‍ ഒരുക്കാനാണ് ശ്രദ്ധിക്കുക . അഞ്ചാം ഏകദിനം തോല്‍ക്കുന്നതിനെ കുറിച്ച് കോലിയ്ക്ക് ചിന്തിക്കാനേ കഴിയില്ല. കാരണം അങ്ങനെ സംഭവിച്ചാല്‍ നായകനെന്ന നിലയില്‍ ആ സ്ഥാനം പോലും കോലിയ്ക്ക് നഷ്ടപ്പെട്ടേയ്ക്കും. പ്രത്യേകിച്ച കുംബ്ലെയെ പുകച്ചുചാടിച്ച ഈ സന്ദര്‍ഭത്തില്‍ അതിനാല്‍ തന്നെ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ സുരക്ഷിതമായ ടീമിനെയായിരിക്കും കോഹ്ലി അണിനിരത്തുക.

അതിനാല്‍ വെല്ലുവിളി ഏറ്റെടുക്കാനുളള യുവരാജിന്‍റെ കരുത്തില്‍ കോലി വിശ്വസിക്കുന്നു. യുവരാജിനെ മാറ്റി പന്തിനെ പരീക്ഷിക്കുമെന്നും കരുതാന്‍ വയ്യ.