കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും മോശം ഫോം തുടരുകയാണ് ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മ. ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലുമായി ഒറ്റ അര്‍ധ സെഞ്ചുറി പോലും രോഹിത്തിന്റെ പേരിലില്ല. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ 20, 15 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ പ്രകടനം.
തുടർ പരാജയങ്ങള്‍ക്ക് അടിവരയിട്ട് മൂന്നാം ഏകദിനത്തില്‍ റണ്ണൊന്നുമെടുക്കാതെ രോഹിത് കൂടാരം കയറി. ആറ് പന്ത് നേരിട്ട് റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പർ ക്ലസന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ഇതോടെ ഏതെങ്കിലുമൊരു രാജ്യത്ത് ഇന്ത്യന്‍ താരത്തിന്‍റെ കുറഞ്ഞ ശരാശരി എന്ന നാണക്കേട് രോഹിതിന്‍റെ പേരിലായി. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള രോഹിതിന്‍റെ മഴവില്‍ രാഷ്ട്രത്തിലെ ശരാശരി വെറും 12.10 മാത്രമാണ്.
കുറഞ്ഞത് 10 ഇന്നിംഗ്സുകള്‍ കളിച്ച, ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളുടെ ശരാശരിയാണ് ഇതിനാധാരം. ഇന്ത്യയില്‍ 15.66 ശരാശരിയുള്ള അജിത് അഗാക്കറെയാണ് നിലവിലെ ഇന്ത്യന്‍ ഓപ്പണർ മറികടന്നത്. 16.81 ശരാശരിയുമായി മുഹമ്മദ് കൈഫാണ് ദക്ഷിണാഫ്രിക്കയില്‍ കുറഞ്ഞ ശരാശരിയുള്ള മറ്റൊരു ഇന്ത്യന്‍ താരം. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഏക മുന്‍നിര ബാറ്റ്സ്മാനും രോഹിതാണ്.
