കട്ടക്ക്: ബൗളര്‍മാരുടെ പേടിസ്വപ്നമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. ഹിറ്റ്മാന്‍ എന്ന വിശേഷണം ശരിവെച്ച് ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികള്‍ നേടിയ ഏക താരം. എന്നാല്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ച് ശീലിച്ച രോഹിത് ഏറെ ഭയപ്പെടുന്നത് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസിനെ. 2010ന് ശേഷം പത്ത് തവണയാണ് രോഹിത് ശ്രീലങ്കന്‍ മീഡിയം പേസര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. 

ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിലും രോഹിതിനെ പുറത്താക്കിയത് മാത്യൂസാണ്. 13 പന്തില്‍ 17 റണ്‍സെടുത്ത രോഹിത് 4.6 ഓവറില്‍ മാത്യൂസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എല്ലാ ഫോര്‍മാറ്റുകളിലുമായി ഈ കാലയളവില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍റെ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ മാത്യൂസാണ്. വിരാട് കോലിയെ എട്ട് തവണ വീതം പുറത്താക്കിയ ഗ്രയാം സ്വാനും ആന്‍ഡേഴ്സണുമാണ് തൊട്ടുപിന്നില്‍. ഇതോടെ ലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡ് ഹിറ്റ്മാന്‍റെ പേരിലായി.