സഞ്ജു യോ യോ ടെസ്റ്റ് പാസായെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ കായികക്ഷമതാ പരിശോധനയായ യോ-യോ ടെസ്റ്റ് പാസായി. 17.3 പോയിന്റ് നേടിയാണ് സഞ്ജു യോയോ ടെസറ്റ് പാസായത്. 16.1 പോയന്റാണ് കായിക ക്ഷമത ഉറപ്പാക്കാന്‍ വേണ്ടത്.

നാലാഴ്ച മുന്‍പ് 15.6 പോയന്‍റ് മാത്രമാണ് താരത്തിന് നേടാനായത്. പരിശോധനയില്‍ പരാജയപ്പെട്ടതിനാടെ ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. അതേസമയം, ഇന്ത്യന്‍ ടീം സെലക്ഷനായി യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെതിരെ ശശി തരൂര്‍ എംപി രംഗത്തെത്തി.

സഞ്ജു യോ യോ ടെസ്റ്റ് പാസായെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, യോ യോ ടെസ്റ്റില്‍ നാലാഴ്ചകൊണ്ട് 15.6 നിന്ന് 17.3 സ്കോര്‍ സഞ്ജു സ്വന്തമാക്കിയതിലൂടെ ഈ ടെസ്റ്റ് തന്നെ അര്‍ത്ഥമില്ലാത്തതാണെന്ന് വ്യക്തമായിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. യോ യോ ടെസ്റ്റിന്റെ പേരില്‍ ഇന്ത്യ എക്ക് സഞ്ജുവിനെ ആണ് നഷ്ടമായതെന്നും തരൂര്‍ കുറിച്ചു. ഇതിനെക്കുറിച്ച് ബിസിസിഐ പുനരാലോചന നടത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

Scroll to load tweet…

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലുണ്ടായിരുന്ന അംബാട്ടി റായിഡുവും മുഹമ്മദ് ഷാമിയും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടത്തിന്റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഐപിഎല്ലിലെ മിന്നുംഫോമിന്റെ ബലത്തിലാണ് അംബാട്ടി റായിഡു ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.