തഴഞ്ഞത് അപർണയേയും ശ്രുതിയേയും
കൊച്ചി: യോഗ്യതാ ടൂര്‍ണമെന്‍റിൽ കിരീടം നേടിയ മലയാളി താരങ്ങളെ ഏഷ്യന്‍ ഗെയിംസ് ടീമിൽ നിന്ന് ഒഴിവാക്കി അധികൃതരുടെ അട്ടിമറി. ബാഡ്മിന്‍റൺ താരങ്ങളായ അപര്‍ണ ബാലനെയും ശ്രുതി കെ.പിയെയും ആണ് സെലക്ടര്‍മാർ വെട്ടിമാറ്റിയത്. പുല്ലേല ഗോപിചന്ദിന്‍റെ മകളെ ടീമിലെടുക്കാനാണ് തങ്ങളെ ഒഴിവാക്കിയതെന്ന് അപര്‍ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസ് ടീമിനെ തെരഞ്ഞെടുക്കാനെന്ന പേരിൽ ബംഗളുരുവിലും ഹൈദരാബാദിലുമായി ടൂര്‍ണമെന്‍റ് നടത്തിയത് ബാഡ്മിന്‍റൺ അസോസിയേഷന്‍ ഓഫ് ഇന്ത്യ. ഗോപിചന്ദ് അക്കാഡമിയിലെ ടൂര്‍ണമെന്‍റിൽ ഡബിള്‍സ് ചാംപ്യന്മാരും, ബെംഗളുരുവില്‍ സെമിഫൈനലിസ്റ്റുകളുമായ അപര്‍ണ ബാലൻ ശ്രുതി കെപി സഖ്യം സ്വാഭാവികമായി ടീമിലെത്തുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറിച്ചാണ്.
ഡബിള്‍സിൽ റിസര്‍വ്വ് സഖ്യത്തെ തഴഞ്ഞ സെലക്ഷൻ കമ്മിറ്റി , ഇന്ത്യന്‍ കോച്ച് ഗോപിചന്ദിന്‍റെ പതിന്നാലുകാരിയായ മകള്‍ ഗായത്രിയെ സിംഗിള്‍സ് താരമായി തിരുകിക്കയറ്റി. യോഗ്യതാ ടൂര്‍ണമെന്‍റിൽ സെമിയിൽ മാത്രം എത്തിയ താരമാണ് ഗായത്രിയെന്ന് അപര്‍ണ ആരോപിക്കുന്നു. ബാഡ്മിന്‍റൺ അസോസിയേഷന് പരാതി നൽകിയ അപർണ, അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തുടർനടപടിക്ക് ഒരുങ്ങുകയാണ്. 9 തവണ ദേശീയ ചാംപ്യനായിട്ടുള്ള അപർണ 2010 ലെ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിനായി വെള്ളിമെഡൽ നേടിയിരുന്നു.
