കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ കാണിച്ച മികവ് ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഏകദിനത്തില്‍ തുടരുകയാണ് ഈ താരം

നേപ്പിയര്‍: കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ കാണിച്ച മികവ് ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഏകദിനത്തില്‍ പുറത്തെടുക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ടെസ്റ്റില്‍ 2018ല്‍ കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് ഷമി. ന്യൂസീലന്‍ഡ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആറ് ഓവര്‍ പന്തെറിഞ്ഞ താരം 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി കളിയിലെ താരമായി.

വിഖ്യാത കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുടെ അഭിപ്രായത്തില്‍ നേപ്പിയറിലെ മാന്‍ ഓഫ് ദ് മാച്ച് പ്രകടനത്തോടെ ഷമി ഏകദിന ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. ഷമി ലോകകപ്പ് സ്‌ക്വാഡിലുണ്ടാകുമെന്നും താരങ്ങളുടെ വര്‍ക്ക് ലോഡ് എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ടീമിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നും ഭോഗ്‌ലെ പറഞ്ഞു. ഇംഗ്ലണ്ടില്‍ മെയ് 30മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് നടക്കുന്നത്.

നേപ്പിയര്‍ ഏകദിനത്തില്‍ ഗുപ്റ്റില്‍, മണ്‍റോ, സാന്റ്‌നര്‍ എന്നിവരെയാണ് ഷമി പുറത്താക്കിയത്. ഗുപ്റ്റിലിനെ പുറത്താക്കി വേഗത്തില്‍ 100 ഏകദിന വിക്കറ്റ് തിയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലുമെത്തി ഷമി. ടെസ്റ്റിലെ മികവ് ഏകദിനത്തിലും ഷമി തുടരുന്നു എന്നാണ് കോലി മത്സരശേഷം പറഞ്ഞത്. നിലവിലെ ഇന്ത്യന്‍ പേസ് നിരയ്ക്ക് ലോകത്തെ ഏത് ടീമിനെയും തകര്‍ക്കാന്‍ കഴിവുണ്ടെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.