ജൊഹന്നസ്ബര്‍ഗ്: കരിയറിലെ നൂറാം ഏകദിനത്തില്‍ സെഞ്ചുറി തികച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍. 99 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമാണ് ധവാന്‍ 13-ാം ഏകദിന സെഞ്ചുറി തികച്ചത്. സെഞ്ചുറി നേടിയ ധവാന്‍റേയും അര്‍ദ്ധ സെഞ്ചുറി നേടിയ കോലിയുടെയും മികവില്‍ 34.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 200 റണ്‍സെടുത്തിട്ടുണ്ട്. 

107 റണ്‍സുമായി ധവാനും അഞ്ച് റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. രോഹിത് ശര്‍മ്മ(5), വിരാട് കോലി(75) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പരമ്പര വിജയം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം നിരാശയോടെയായിരുന്നു. പരമ്പരയിലെ നാലാം മത്സരത്തിലും അര്‍ദ്ധ സെഞ്ചുറി പോലും നേടാതെ രോഹിത് ശര്‍മ്മ അതിവേഗം മടങ്ങി. 

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കഗിസോ റബാഡയാണ് ഹിറ്റ്മാനെ പുറത്താക്കിയത്. റബാഡയുടെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങുമ്പോള്‍ ടീം സ്കോര്‍ 20. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച കോലി-ധവാന്‍ സഖ്യം ഇന്ത്യ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ സെഞ്ചുറി തികയ്ക്കുമെന്ന് തോന്നിച്ച കോലിയെ പേസര്‍ ക്രിസ് മോറിസ് മടക്കി കൂട്ടുകെട്ട് പൊളിച്ചപ്പോള്‍ ടീം സ്കോര്‍ 178-2.

എന്നാല്‍ വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ച ധവാന്‍ പിന്നാലെ സെഞ്ചുറി തികയ്ക്കുകയായിരുന്നു. ഇടിമിന്നല്‍ മൂലം മത്സരം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് ‍.