ഗാംഗുലി കൂടി രംഗത്തെത്തിയതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണി യുഗത്തിന് അവസാനമായേക്കും

കൊല്‍ക്കത്ത: ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര വിജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് വലിയ നിരാശയാണ് മൂന്നാം ഏകദിനം സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ വിജയിച്ച് മുന്നിലെത്തിയ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെടുത്തുകയായിരുന്നു. ഇംഗ്ലിഷ് മണ്ണിലെ തോല്‍വിയെക്കാളും ആരാധകരെ നിരാശപ്പെടുത്തിയത് ധോണിയുടെ പ്രകടനമാണ്.

മൂന്നാം ഏകദിനത്തില്‍ 66 പന്തില്‍ നിന്ന് 42 റണ്‍സാണ് എംഎസ് ധോണി നേടിയത്. സിംഗും പേസും ഉള്ള ഇംഗ്ലിഷ് മൈതാനത്ത് റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന പഴയ ലോകോത്തര ഫിനിഷറെകണ്ട് ഇന്ത്യന്‍ ആരാധകര്‍ സങ്കടപ്പെടുകയാണ്. ധോണി വിരമിക്കണമെന്ന ആവശ്യം വലിയ തോതില്‍ അവര്‍ ഉയര്‍ത്തിക്കഴിഞ്ഞു.

ക്രിക്കറ്റ് ലോകത്തും ഭരണരംഗത്തും ആവശ്യം ശക്തമാകുയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച നായകരില്‍ ഒരാളും ബിസിസിഐ ഭരണസമിതി അംഗവുമായ സൗരവ് ഗാംഗുലിയും ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ധോണി മോശം ഫോമിലാണെന്നും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും ഗാംഗുലി ചൂണ്ടികാട്ടി.

ഇനിയും ഇത് സഹിക്കേണ്ടതുണ്ടോ എന്ന ചോദ്യവും ദാദ ഉയര്‍ത്തിയിട്ടുണ്ട്. ധോണിക്ക് പുറമെ സുരേഷ് റൈനയ്ക്കെതിരെയും മധ്യനിര ബാറ്റ്സ്മാന്‍മാന്‍മാര്‍ക്കെതിരെയും സൗരവ് വിമര്‍ശനമുന്നയിച്ചു. ഇംഗ്ലണ്ടില്‍ നാലു മുതല്‍ ആറുവരെ സ്ഥാനത്തിറങ്ങിയ ബാറ്റസ്ന്മാന്‍മാരുടെ സ്‌ട്രൈക്ക് റേറ്റ് കേവലം 66 ആണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. എല്ലാവരും കൂടി നേടിയതാകട്ടെ 156 റണ്‍സും.

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍മാരുടെ മികവില്‍ മാത്രമാണ് കഴിഞ്ഞ കുറെക്കാലമായി ഇന്ത്യ ജയിക്കുന്നത്. രോഹിത്, ധവാന്‍, കോലി എന്നിവര്‍ പരാജയപ്പെട്ടാല്‍ മത്സരം കൈവിട്ട് പോകുന്ന സ്ഥിതിയാണുള്ളത്. ഒരു വര്‍ഷത്തിലധികമായി ധോണിയടക്കമുള്ളവര്‍ പരാജയമാണ്. ധോണിയുടെയും റെയ്നയുടെയും കാര്യത്തില്‍ പുനര്‍ ചിന്തയ്ക്ക് സമയമാകുന്നു. ഇംഗ്ലിഷ് വിക്കറ്റില്‍ മികച്ച രീതിയില്‍ ബാറ്റ്ചെയുന്നത കെ എല്‍ രാഹുലിനെ അവസാന ഏകദിനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യവും ദാദ ഉന്നയിച്ചിട്ടുണ്ട്. എന്തായാലും ഗാംഗുലി കൂടി വിമര്‍ശകരുടെ പക്ഷത്തെത്തിയതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണി യുഗത്തിന് അവസാനമാകുമെന്നാണ് വിലയിരുത്തലുകള്‍.