ജൊഹന്നസ്ബർഗ്: അപ്രതീക്ഷിത മാറ്റങ്ങളുമായി ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഏകദിന നായകന്‍ എയ്ഡന്‍ മർക്രാമിന് പകരം ജെ.പി ഡുമിനിയാണ് ടീമിനെ നയിക്കുക. മുതിർന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രണ്ട് പുതുമുഖങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിച്ചു. അതേസമയം പരുക്കില്‍ നിന്ന് മുക്തനായ എബി ഡിവിലിയേഴ്സിനെ ദക്ഷിണാഫ്രിക്ക നിലനിർത്തി.
ഡുമിനി നയിക്കുന്ന ടീമില്‍ പരുക്കേറ്റ ഡുപ്ലസിസിനെയും ഡി കോക്കിനെയും ഉള്‍പ്പെടുത്തിയിട്ടില്ല. പരിചയസമ്പന്നനായ ഓപ്പണർ ഹഷിം അംല, പേസർ മോണി മോർക്കല്‍, സ്പിന്നർ ഇമ്രാന്‍ താഹിർ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാനാണ് ഈ നീക്കം. 2020ല്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ കൂടിയാണ് ടീം അഴിച്ചുപണിഞ്ഞത്.
ബാറ്റ്സ്മാന്‍ ക്രിസ്റ്റ്യന്‍ ജോങ്കർ, പേസർ ജൂനിയർ ഡലാ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ആഭ്യന്തര ടി20 ക്രിക്കറ്റിലെ മികച്ച ഫിനിഷർമാരില്‍ ഒരാളാണ് ക്രിസ്റ്റ്യന്‍. താഹിറിന് പകരമാണ് സ്പിന്നർമാരായ തബ്രൈസ് ഷംസി, ആരോണ്‍ ഫന്‍ഗിസോ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. അതേസമയം നാലാം ഏകദിനത്തിലെ ഹീറോ ക്ലാസനെ ടീമില്‍ നിലനിർത്തിയിട്ടുണ്ട്.
ടീം
ജെപി ഡുമിനി, ഫർഹാന്‍ ബെഹാർദീന്‍, ജൂനിയര്‍ ഡലാ, എബി ഡിവിലിയേഴ്സ്, റീസാ ഹെന്‍ഡ്രിക്സ്, ക്രിസ്റ്റ്യന്‍ ജോങ്കർ, ഹെന്‍റിക് ക്ലാസന്‍, ഡേവിഡ് മില്ലർ, ക്രിസ് മോറിസ്, ഡെയ്ന്‍ പീറ്റേഴ്സണ്‍, ആരോണ്‍ ഫന്‍ഗിസോ, ആന്‍റിലേ ഫെലൂക്വായോ, തബ്രൈസ് ഷംസി, ജോണ്‍ ജോണ്‍ സ്മട്ട്സ്
