ജൊഹന്നസ്ബര്‍ഗ്: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 290 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുക്കാനേ ഇന്ത്യയ്ക്കായുള്ളൂ. കരിയറിലെ നൂറാം മത്സരത്തില്‍ ശീഖര്‍ ധവാന്‍ സെഞ്ചുറിയും(109), നായകന്‍ വിരാട് കോലി അര്‍ദ്ധ സെഞ്ചുറിയും(75) നേടി. ഒരവസരത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഇന്ത്യയ്ക്ക് അവസാന ഓവറുകളില്‍ റണണുയര്‍ത്താനാകാതെ പോയതാണ് തിരിച്ചടിയായത്.

എംഎസ് ധോണി നേടിയ 42 റണ്‍സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പരമ്പര വിജയം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം നിരാശയോടെയായിരുന്നു. പരമ്പരയിലെ നാലാം മത്സരത്തിലും അര്‍ദ്ധ സെഞ്ചുറി പോലും നേടാതെ രോഹിത് ശര്‍മ്മ(5) അതിവേഗം മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാന്‍-കോലി സഖ്യം 158 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും അര്‍ദ്ധ സെഞ്ചുറി പിന്നിട്ടതോടെ ഒരവസരത്തില്‍ ഒരു വിക്കറ്റിന് 175 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

എന്നാല്‍ സെഞ്ചുറി തികയ്ക്കുമെന്ന് തോന്നിച്ച കോലിയെ പേസര്‍ ക്രിസ് മോറിസ് മടക്കി കൂട്ടുകെട്ട് പൊളിച്ചപ്പോള്‍ ടീം സ്കോര്‍ 178-2. പിന്നാലെ ധവാന്‍ ഏകദിനത്തിലെ 13-ാം സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്ത്യ34.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ കനത്ത ഇടിമിന്നല്‍ വെല്ലുവിളിയായി. എന്നാല്‍ നിര്‍ത്തിവെച്ച മത്സരം അര മണിക്കൂറിന് ശേഷം തുടങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരുന്നത് തകര്‍ച്ചയായിരുന്നു.

അധികം വൈകാതെ ധവാനും രഹാനെയും പുറത്തായപ്പോള്‍ ഇന്ത്യ 210-4 എന്ന നിലയിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അയ്യരും പാണ്ഡ്യയും ഭുവിയും മടങ്ങിയതോടെ ഇന്ത്യ ഭേദപ്പെട്ട സ്കോറില്‍ ഒതുങ്ങുകയായിരുന്നു. അതേസമയം ഒരറ്റത്ത് നിലയുറപ്പിച്ച ധോണി 43 പന്തില്‍ 42 റണ്‍സെടുത്ത് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.