കായിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി ഓംകാര്‍ കെഡിയ, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ വിവേക് നാരായണന്‍ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍. ഒരാഴ്ചയ്ക്കകം സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഒളിംപിക്‌സ് മാരത്തണില്‍ 42 കിലോമീറ്ററില്‍ ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും അത്‌ലറ്റുകള്‍ക്കായി വെള്ളവും ഗ്ലൂക്കോസും എനര്‍ജി ഡ്രിങ്കും നല്‍കാന്‍ അനുമതിയുണ്ട്. 

എന്നാല്‍ ഒ.പി ജെയ്ഷയ്ക്ക് ഇന്ത്യന്‍ അധികൃതര്‍ ഈ സൗകര്യം നല്‍കിയില്ലെന്നാണ് ആരോപണം. ഇന്ത്യന്‍ ഡസ്‌ക്കില്‍ രാജ്യത്തിന്റെ പേരെഴുതിയ ബോര്‍ഡും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലും കരുതിയിരുന്നില്ല. 

ജെയ്ഷയുടെ ഈ വെളിപ്പെടുത്തല്‍ വിവാദമായപ്പോഴാണ് കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജെയ്ഷയുടെ ആരോപണം നിഷേധിച്ചിരുന്നു. ജെയ്ഷ വെള്ളം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് ഫെഡറേഷന്‍റെ വിശദീകരണം. ജെയ്ഷയുടെ ആരോപണങ്ങൾ ജെയ്ഷയ്ക്കൊപ്പം മാരത്തോണിൽ പങ്കെടുത്ത ഇന്ത്യൻ താരം കവിത റാവത്ത് തള്ളി. എല്ലാ സൗകര്യവും അത്‍ലറ്റിക്സ് ഫെ‍ഡറേഷൻ ഒരുക്കിയിരുന്നുവെന്ന് കവിത പറഞ്ഞു.