കൊല്ലം: മികച്ച പ്രകടനം പുറത്തെടുക്കുന്നവരെ ടീമില്‍ നിന്ന് പുറത്താക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് കാഴ്ചയാണെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ എസ് ശ്രീശാന്ത്. ഇപ്പോള്‍ തന്‍റെ ശ്രദ്ധ സിനിമലോകത്താണെന്നും ശ്രീശാന്ത് കൊല്ലത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

2006ല്‍ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് ജയിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് മലയാളി പേസര്‍ ശ്രീശാന്താണ്. കല്ലിസ്, സ്മിത്ത്, അംല എന്നിവരുടെതേടക്കം 8 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് മാന്‍ ഓഫ് ദ മാച്ചുമായി. 4 വര്‍ഷത്തിനപ്പുറം ഡര്‍ബനില്‍ വീണ്ടും ഇന്ത്യദക്ഷിണാഫ്രിക്കന്‍ സംഘത്തെ കീഴടക്കിയപ്പോഴും മുന്‍നിരവിക്കറ്റുകളുമായി ശ്രീ കളം നിറഞ്ഞു. എന്നാല്‍ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതിവഴിയിലെത്തി നില്‍ക്കുമ്പോള്‍ ശ്രീശാന്ത് കളത്തിന് പുറത്താണ്.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഭുവനേശ്വര്‍ കുമാറിനെ രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തിയതില്‍ അത്ഭുതമില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ രീതികള്‍ പലപ്പോഴും അങ്ങനെയാണ്. കൊല്ലത്ത് ഫാത്തിമ മാതാ കോളേജില്‍ ക്രിക്കറ്റ് ക്ലിനിക് ഉദ്ഘാടനത്തിനായി ഏത്തിയതായിരുന്നു ശ്രീശാന്ത്.