പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം. താരലേല ചട്ടത്തില്‍ മാറ്റം വരുത്തിയാണ്...

ധാക്ക: 'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം. താരലേല ചട്ടത്തില്‍ മാറ്റം വരുത്തിയാണ് സ്‌മിത്തിന് കളിക്കാന്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് സംഘാടകര്‍ അനുമതി നല്‍കിയത്. സ്‌മിത്തിനെ ലീഗില്‍ കളിപ്പിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

അസേല ഗുണരത്‌നയ്ക്ക് പകരക്കാരനായി സ്‌മിത്തിനെ കോമില വിക്‌ടോറിയന്‍സാണ് ടീമില്‍ എടുത്തത്. ഡ്രാഫ്‌റ്റിന് പുറത്തുള്ള താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് ചട്ട വിരുദ്ധമായതിനാല്‍ മറ്റ് ഫ്രാഞ്ചൈസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ബിപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ ഫ്രാഞ്ചൈസികള്‍ക്ക് അയച്ച കത്ത് പ്രകാരം സ്‌മിത്തിന് വരുന്ന സീസണില്‍ കളിക്കാനാകും.

ചട്ടങ്ങളില്‍ മാറ്റം വരുത്തിയതോടെ മറ്റ് ടീമുകള്‍ക്കും ആവശ്യമെങ്കില്‍ പ്ലെയര്‍സ് ഡ്രാഫ്‌റ്റ് ലിസ്റ്റിലില്ലാത്ത ഒരു വിദേശ താരത്തെ നേരിട്ട് ടീമില്‍ എത്തിക്കാം. ജനുവരി അഞ്ചിനാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്‍റെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്.