രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കേ ശിഖര്‍ ധവാനൊപ്പം ഓപ്പണറായി ആരെ പരിഗണിക്കും എന്നതാണ് ആകാംക്ഷ സൃഷ്ടിക്കുന്നത്. 

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ആരൊക്കെയാവും ഇന്ത്യന്‍ ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതകള്‍ നിലനില്‍ക്കേ ശിഖര്‍ ധവാനൊപ്പം ആരെ പരിഗണിക്കും എന്നതാണ് ആകാംക്ഷ സൃഷ്ടിക്കുന്നത്. കെ എല്‍ രാഹുലിന്‍റെ പേര് പറഞ്ഞുകേള്‍ക്കുമ്പോഴും ടീമിലെത്തുക എളുപ്പമല്ല. ഈ ഘട്ടത്തില്‍ യുവതാരം ഋഷഭ് പന്തിനെ ഓപ്പണറായി നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. 

ഇടംകൈ- വലംകൈ ഓപ്പണിംഗ് ജോഡിക്കാണ് ഗവാസ്‌കര്‍ മുന്‍തൂക്കം നല്‍കുന്നത്. 'എന്തുകൊണ്ട് ഋഷഭ് പന്തിന് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തുകൂടാ. മൂന്നാം ഓപ്പണറായും പന്തിനെ പരിഗണിക്കാം. മുന്‍നിരയില്‍ മികവ് കാട്ടാനായില്ലെങ്കില്‍ മധ്യനിരയിലും പന്തിനെ കളിപ്പിക്കാനാകുമെന്നും' ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. 

ഋഷഭ് പന്തിനെ ഓപ്പണറാക്കണമെന്ന് ഓസീസ് ഇതിഹാസം ഷെയ്‌ന്‍ വോണ്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 'പന്ത് അവിസ്‌മരണീയ താരമാണ്. രോഹിത് ശര്‍മ്മയ്ക്കൊപ്പം അയാള്‍ എന്തുകൊണ്ട് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തുകൂടാ. ശിഖര്‍ ധവാന്‍ ഇന്ത്യക്കായി മികച്ച സംഭാവനകളാണ് നല്‍കുന്നത്. എന്നാല്‍ രോഹിതിനൊപ്പം പന്ത് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌താല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും' എന്നാണ് വോണ്‍ പറഞ്ഞത്.