ദില്ലി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് ആശ്വാസവിധി. ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. മഹാവിഷ്ണുവിന്‍റെ രൂപത്തില്‍ പ്രസിദ്ധീകരണത്തിന്റെ കവര്‍ പേജില്‍ ധോണിയുടെ ചിത്രം വന്നത് മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ്. 

കേസില്‍ ധോണിക്കെതിരെ അനന്തപുര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2013 ഏപ്രിലില്‍ പ്രസദ്ധീകരിച്ച ബിസിനസ് ടൂഡേ മാസികയുടെ കവര്‍ പേജാണ് വിവാദം സൃഷ്ടിച്ചത്. കയ്യില്‍ ചെരുപ്പും പിടിച്ച് മഹാവിഷ്ണുവിന്റെ വേഷത്തില്‍ എത്തിയ ധോണിയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്ത് കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധോണി കര്‍ണാടക ഹൈക്കോടതിയെ സമീപച്ചെങ്കിലും അനുകൂല വിധി കിട്ടിയില്ല. എന്നാല്‍ 2014 സെപ്റ്റംബറില്‍ ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.