കാണ്‍പൂര്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ അധികം നിമിഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബാറ്റിംഗില്‍ തുടക്കത്തിലെ കുറച്ച് ഓവറുകളും ബൗളിംഗില്‍ യുവതാരം യുസ്‌വേന്ദ്ര ചാഹലിന്റെ ഒരോവറിലെ രണ്ട് വിക്കറ്റുകളും മാത്രമെ റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ആരാധകരെ ആവേശംകൊള്ളിച്ചുള്ളു.

എന്നാല്‍ മത്സരത്തില്‍ ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ സുരേഷ് റെയ്നയുടെ ഒരു മിന്നും സേവുണ്ടായിരുന്നു. ചാഹലിന്റെ പന്തില്‍ സിക്സറിന് ശ്രമിച്ച ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്റെ സിക്സറെന്ന് ഉറപ്പിച്ച ഷോട്ടാണ് റെയ്ന സൂപ്പര്‍മാന്‍ ഫീല്‍ഡിംഗിലൂടെ തടുത്തിട്ടത്. തിരിച്ചുവരവില്‍ ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത റെയ്ന ഫീല്‍ഡിംഗ് മികവുകൊണ്ട് കാണികളുടെ കൈയടി നേടി.