ബാസൽ: അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പിനു സ്വിറ്റ്സർലൻഡ് ടിക്കറ്റെടുത്തു. ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള രണ്ടാം പാദ പ്ലേ ഓഫിൽ വടക്കൻ അയർലൻഡിനെ ഗോൾരഹിത സമനിലയിൽ കുരുക്കി. ഇതോടെ ഇരുപാദത്തിലുമായി 1-0ന് മുന്നിലെത്തിയാണ് സ്വിറ്റ്സർലൻഡ് ഫൈനൽസിനു യോഗ്യത നേടിയത്.
എവേ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ നേടിയ വിവാദ പെനാൽറ്റി ഗോളാണ് സ്വിറ്റ്സർലൻഡിന് റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിനു വീണു കിട്ടിയ വിവാദ പെനല്‍റ്റി മിലാന് താരം റിക്കാര്‍ഡോ റോഡ്രിഗസ് ഗോളാക്കി മാറ്റുകയായിരുന്നു.
ഇതോടെ ബാസലിൽ നടന്ന രണ്ടാം പാദ മത്സരം വടക്കൻ അയർലൻഡിന് നിർണായകമാകുക ആയിരുന്നു. എന്നാൽ മികച്ച പ്രകടനം നടത്തിയിട്ടും വടക്കൻ അയർലൻഡ് ടീമിന് അനിവാര്യമായ ഗോൾ നേടാൻ കഴിഞ്ഞില്ല. 1986നു ശേഷം ഫിഫ ലോകകപ്പ് ഫൈനൽസിന് വടക്കൻ അയർലൻഡ് യോഗ്യത നേടിയിട്ടില്ല.
