ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍റീന പുറത്തായിരുന്നു

ബ്യൂണസ്ഐറിസ്: രാജ്യാന്തര ഫുട്ബോളിന്‍റെ കളിത്തട്ടില്‍ നിന്ന് ഒരിക്കല്‍ കൂടി തലകുനിച്ച് ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ലിയോണല്‍ മെസി നടന്നകന്നു. കോപ്പയിലും ലോകകപ്പിലുമായി മൂന്ന് ഫെെനലില്‍ ടീമിനെ എത്തിച്ചെങ്കിലും ഒരു കിരീടമെന്ന സ്വപ്നത്തെ റഷ്യയില്‍ ഫ്രാന്‍സ് തകര്‍ത്തപ്പോള്‍ ഇനി അര്‍ജന്‍റീനയുടെ കുപ്പായം അണിയാന്‍ മെസി ഉണ്ടാകുമോയെന്ന ചോദ്യങ്ങള്‍ ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും ഉയര്‍ന്നു.

എന്തായാലും മെസി ഇതുവരെ കടുത്ത തീരുമാനങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അര്‍ജന്‍റീനയുടെ മുന്നേറ്റ നിര താരമായിരുന്ന കാര്‍ലോസ് ടെവസ്. സ്വന്തം കാര്യത്തെപ്പറ്റി മെസി ചിന്തിക്കണമെന്നാണ് ടെവസ് പറയുന്നത്. സന്തോഷമായിരിക്കാനും സമര്‍ദമില്ലാതെയിരിക്കാനും സാധിച്ചില്ലെങ്കില്‍ ലിയോയ്ക്ക് ഒരിക്കലും അര്‍ജന്‍റീനയെ ചാമ്പ്യന്മാരാക്കാന്‍ സാധിക്കില്ല.

അവനെ നിരാശനാക്കാന്‍ നമ്മള്‍ ഒരുപാട് സമയം കളയുന്നുണ്ട്. പക്ഷേ, അവന് ലക്ഷ്യത്തിലെത്താന്‍ ഒരു കെെ സഹായം കൊടുക്കുന്നില്ല. നമുക്ക് അവനെ വേണം. ഒരു കളിക്കാരന്‍ എന്ന നിലയിലും അര്‍ജന്‍റീനിയന്‍ എന്ന നിലയിലുമാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വിശ്രമം എടുത്ത് തലയിലെ ഭാരമെല്ലാം ഇറക്കിയ ശേഷം വീണ്ടും അവനെ നമുക്ക് വേണം.

അവനെ നമുക്ക് വേണമെന്ന് പറയുന്നതിന്‍റെ കാരണം വേറൊന്നുമല്ല, മെസി അര്‍ജന്‍റീനയുടെ ഹൃദയമാണ്. എത്രകാലം അവന്‍ ഫുട്ബോള്‍ കളിക്കുമോ അത്രയും നാള്‍ അത് അങ്ങനെ തന്നെയാണെന്നും ടെവസ് പറഞ്ഞു. ലോകകപ്പ് തോല്‍വിക്ക് ശേഷം പുറത്താക്കി സാംപോളിക്ക് ശേഷം പുതിയ പരിശീലകനെ തേടുകയാണ് അര്‍ജന്‍റീന. റിക്കാര്‍ഡോ ഗാര്‍സിയ, ഹോസെ പെക്കര്‍മാന്‍ എന്നിവരെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന. 31ന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഫുട്ബോള്‍ അസോസിയേഷന്‍ പറയുന്നത്.

മെസി ആദ്യമായി കളത്തിലിറങ്ങിയ 2006 ലോകകപ്പില്‍ അര്‍ജന്‍റീനയെ ഒരുക്കിയത് പെക്കര്‍മാനായിരുന്നു. എന്നാല്‍, ക്വാര്‍ട്ടറില്‍ ജര്‍മനിയോട് പരാജയപ്പെടാനായിരുന്നു വിധി. പെക്കര്‍മാന്‍റെ കീഴില്‍ അന്ന് ലോകകപ്പ് നേടാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നതായി ടീമിലുണ്ടായിരുന്ന ടെവസ് പറഞ്ഞു. ജര്‍മനിയോട് ഷൂട്ട്ഔട്ടില്‍ പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ ഏറ്റവും സാധ്യത അര്‍ജന്‍റീനയ്ക്ക് തന്നെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.