ദുബായ്: ഐസിസി വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഓസ്ട്രേലിയയുടെ എല്ലിസ് പെറിക്ക്. നിശ്ചിത കാലയളവില്‍ പെറി ഏകദിനത്തില്‍ 905 റണ്‍സും 22 വിക്കറ്റും നേടി. ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 213 റണ്‍സും മൂന്ന് വിക്കറ്റും നേടിയ പ്രകടനവും നിര്‍ണായകമായി. ന്യുസീലന്‍ഡിന്‍റെ ആമി സാതര്‍ത്‍വൈറ്റ് രണ്ടും ഇന്ത്യയുടെ ഹര്‍മ്മന്‍പ്രീത് കൗര്‍ മൂന്നും സ്ഥാനങ്ങളിലെത്തി. 

ആമി സാതര്‍ത്‍വൈറ്റാണ് മികച്ച ഏകദിന താരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്, ഏക്ത ബിഷ്ട്, എന്നിവര്‍ ഐസിസി വണ്‍ഡേ ടീം ഓഫ് ദ ഇയറില്‍ ഇടംപിടിച്ചു. ഏക്താ ബിഷ്ടും ഹര്‍മന്‍പ്രീത് കൗറും ഐസിസി ട്വന്‍റി 20 ടീം ഓഫ് ദ ഇയറിലും അംഗങ്ങളായി. ഇരു ടീമുകളിലും ഇടം നേടിയ ഏക ഇന്ത്യന്‍ താരം ഏക്ത ബിഷ്ടാണ്.

ഏക്ത ഈ വര്‍ഷം 19 ഏകദിന മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റും ടി20യില്‍ 11 വിക്കറ്റും സ്വന്തമാക്കിയിരുന്നു. വനിതാ ലോകകപ്പില്‍ ഫൈനലിലെത്തിയ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തുണയായത്. ഏകദിന ടീമിനെ ഇംഗ്ലണ്ടിന്‍റെ ഹെതര്‍ നൈറ്റും ട്വന്‍റി 20 ടീമിനെ വെസ്റ്റ് ഇന്‍ഡീസിന്‍റെ സ്റ്റെഫാനി ടൈലറും നയിക്കും.