ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: പന്തുകൊണ്ടും തിളങ്ങി സൗത്തി; കിവീസിനെതിരെ ലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച
ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ തിരിച്ചടിച്ച് കിവീസ് ബൗളര്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനെ 178ന് പുറത്താക്കിയെങ്കിലും ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ലങ്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. 88 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. മൂന്ന് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ശ്രീലങ്കയെ തകര്‍ത്തത്.
ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ തിരിച്ചടിച്ച് കിവീസ് ബൗളര്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനെ 178ന് പുറത്താക്കിയെങ്കിലും ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ലങ്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. 88 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. മൂന്ന് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് ശ്രീലങ്കയെ തകര്‍ത്തത്. കളി നിര്‍ത്തുമ്പോള്‍ എയ്ഞ്ചലോ മാത്യൂസ് (27), റോഷല്‍ സില്‍വ (15) എന്നിവരാണ് ക്രീസീല്‍. നേരത്തെ, സുരംഗ ലക്മലിന്റെ അഞ്ച് വിക്കറ്റ് പ്രകടനാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്.
തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച് ലങ്കയ്ക്ക് ധനുഷ്‌ക ഗുണതിലക (8), ദിമുദ് കരുണാരത്‌നെ (7), ദിനേശ് ചാണ്ഡിമല്‍ (6), കുശാല്‍ മെന്‍ഡിസ് (15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മെന്‍ഡിസിനെ ഗ്രാന്‍ഡ്‌ഹോം പുറത്താക്കിയപ്പോള്‍ ബാക്കി മൂന്ന് വിക്കറ്റുകള്‍ സൗത്തി വീഴ്ത്തി. നേരത്തെ, സൗത്തിയുടെ അര്‍ധ സെഞ്ചുറിയാണ് കിവീസിനെ 150 കടത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് സുരംഗ ലക്മലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുമ്പ് ബാറ്റ് താഴ്ത്തുകയായിരുന്നു. 68 റണ്‍സ് നേടിയ വാലറ്റക്കാരന്‍ ടിം സൗത്തിയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. വാട്‌ലിങ് 46 റണ്‍സെടുത്തു. ലക്മലിന് പുറമെ ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തി.
സ്‌കോര്‍ ബോര്‍ഡില്‍ 64 റണ്‍സ് മാത്രമുള്ളപ്പോള്‍ ആതിഥേയര്‍ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. ജീത് റാവല്‍ (6), ടോം ലാഥം (10), കെയ്ന്‍ വില്യംസണ്‍ (2), റോസ് ടെയ്‌ലര്‍ (27), ഹെന്റി നിക്കോള്‍സ് (1), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (1) എന്നിവർ പവലിയനിലേക്ക് മടങ്ങി. പിന്നീട് ഒത്തുചേര്‍ന്ന വാട്‌ലിങ്- സൗത്തി സഖ്യം കൂട്ടിച്ചേര്‍ത്ത 108 റണ്‍സാണ് കിവീസിന് തുണയായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സൗത്തി ആറ് ബൗണ്ടറിയും മൂന്ന് സിക്‌സും നേടി. നാല് ഫോറ് ഉള്‍പ്പെടുന്നതായിരുന്നു വാട്‌ലിങ്ങിന്റെ ഇന്നിങ്‌സ്. എന്നാല്‍ സൗത്തിയെ പുറത്താക്കി ദില്‍റുവാന്‍ പെരേര ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ വാലറ്റക്കാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചതുമില്ല. നീല്‍ വാഗ്നര്‍ (0) അജാസ് പട്ടേല്‍ (2), വാട്‌ലിങ് എന്നിവരും പുറത്തായതോടെ കിവീസ് കൂടാരം കയറി. ട്രന്റ് ബൗള്‍ട്ട് (1) പുറത്താവാതെ നിന്നു.