ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത പി.എൻ. രാമചന്ദ്രനെ സി.പി.എം പാർട്ടിയിൽ നിന്നും പുറത്താക്കി. ഈ വോട്ട് ചോർച്ചയെ തുടർന്നാണ് കോൺഗ്രസിന് പഞ്ചായത്തിൽ ഭരണം ലഭിച്ചത്. 

തൃശൂര്‍: ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയില്‍ കടുത്ത നടപടിയുമായി സി.പി.എം. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതിന് പകരം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയ പതിനാറാം വാര്‍ഡ് മെമ്പര്‍ പി.എന്‍. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് നടപടിയെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.വി മനോജ്കുമാര്‍ അറിയിച്ചു. വോട്ട് മാറിയ ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന രാമചന്ദ്രന്റെ വിശദീകരണം പാര്‍ട്ടി മുഖവിലക്കെടുത്തില്ല. 24 വാര്‍ഡുകളുള്ള ചേലക്കരയില്‍ 12 സീറ്റുകള്‍ വീതം നേടി യു. ഡി.എഫും, എല്‍.ഡി.എഫും തുല്യനിലയിലെത്തിയിരുന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പ്രതിനിധിയായ ടി. ഗോപാലകൃഷ്ണന് ലഭിച്ച വോട്ടാണ് വിവാദങ്ങള്‍ക്കിടയായത്.

സി.പി.എം. മെമ്പറുടെ ഈ വോട്ട് ലഭിച്ചാണ് കോണ്‍ഗ്രസിന് ചേലക്കരയില്‍ ഭരണം ലഭിച്ചത്. പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവര്‍ത്തിച്ച രാമചന്ദ്രനെതിരെ കര്‍ശനമായ നടപടി വേണമെന്ന് ലോക്കല്‍ നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മെമ്പറെ പുറത്താക്കിയ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നടപടികളുമായി മുന്നോട്ട് പോകാനാണ് ഇടതുമുന്നണിയുടെ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുകൂല നടപടി ഉണ്ടായാല്‍ 16-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. വാര്‍ഡില്‍ ജയിച്ച് ഭരണം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം.